തിരുവനന്തപുരം: സംസ്‌ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും, നിലവിലെ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്. ഈ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.
സംസ്‌ഥാനത്ത് കൊവിഡ് കേസുകൾ ചെറിയ തോതിൽ വർധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ട. കേസിലുള്ള വർധനവ് നവംബർ മാസത്തിൽ തന്നെ കണ്ടിരുന്നു. അതനുസരിച്ചു മന്ത്രിതലത്തിൽ യോഗങ്ങൾ ചേർന്ന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ മാസത്തിൽ കൊവിഡ് പരിശോധന കൂട്ടുകയും ചെയ്‌തിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. കൂടുതൽ സജ്‌ജീകരണത്തിനായി നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്തു നിരീക്ഷണം കൂടുതൽ ശക്‌തമാക്കും. ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും. ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിൽസിക്കണം.
ഇതിനായി നിശ്‌ചിത കിടക്കകൾ ജില്ലകൾ മാറ്റിവെക്കണം. ഓക്‌സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ളാൻ എ, ബി അനുസരിച്ചു ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം നിലവിൽ പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം.
ആശുപത്രി ജീവനക്കാരും ആശുപത്രിയിൽ എത്തുന്നവരും മാസ്‌ക് ധരിക്കണം. ഗർഭിണികളും പ്രായമായവരും ഗുരുതര രോഗങ്ങൾ ഉള്ളവരും നിർബന്ധമായും മാസ്‌ക് ധരിക്കണം. നിലവിലെ ആക്റ്റീവ് കേസുകളിൽ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരായതിനാൽ വീടുകളിലാണുള്ളത്. മരിച്ചവരിൽ ഒരാളൊഴികെ എല്ലാവരും 65 വയസിനു മുകളിൽ ഉള്ളവരാണ്. കൂടാതെ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവരുമായിരുന്നു.
ഫലം ലഭിച്ചവരിൽ ഒരു സാമ്പിളിൽ മാത്രമാണ് ഒമൈക്രോൺ ജെ എൻ 1 വേരിയന്റ് സ്‌ഥിരീകരിച്ചത്. ആ വ്യക്‌തിക്ക് രോഗം ഭേദമാവുകയും ചെയ്‌തു. ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്‌സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കി. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക്ഡ്രിൽ നടത്തിയെന്നും ആരോഗ്യമന്ത്രി അവലോകന യോഗത്തിൽ പറഞ്ഞു.
Related News| സംസ്‌ഥാനത്ത് കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ