തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്‌തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനാണ്. ജനം ടിവി കോ- ഓർഡിനേറ്റിംഗ് എഡിറ്ററുടെ ബന്ധം കൂടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ലെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
നയതന്ത്ര ബാഗേജിലല്ല കള്ളക്കടത്ത് നടന്നതെന്നു പറയാൻ അനിൽ നമ്പ്യാർ നിർദ്ദേശിച്ചതായി മാദ്ധ്യമങ്ങൾ പുറത്തുവിട്ട പ്രതികളുടെ മൊഴി വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതൽ ഇതേ നിലപാടായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ സ്വീകരിച്ചിരുന്നത്. നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാൻ മുരളീധരൻ തയ്യാറായിരുന്നില്ല. പ്രതികൾക്ക് പരോക്ഷ നിർദ്ദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപകർപ്പുകളെന്നും സിപിഎം പറഞ്ഞു.
ശരിയായ അന്വേഷണം നടന്നാൽ പലരുടെയും നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ ശരിയായിരിക്കുന്നു. ജനം ടി.വിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യൽ കഴിഞ്ഞയുടൻ തന്നെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചു വെക്കാനുണ്ടെന്ന് വ്യക്തമാണ്. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ പുറത്തു വന്ന ബിജെപി ബന്ധത്തിൽ നിലപാട് വ്യക്തമാക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.