കോഴിക്കോട്: കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിൽ ഇളവ് വേണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിർദേശപ്രകാരം കോവിഡ് ബാധിച്ച് മരണപ്പെട്ട ശരീരങ്ങളിൽ മതപരവും സാമൂഹികവുമായ കർമ്മങ്ങൾ അനുഷ്‌ഠിക്കാൻ അനുവദിക്കുന്നു. പിപിഇ കിറ്റടക്കമുള്ള നിയമങ്ങൾ പാലിച്ച് മൃതദേഹം കാണാനും, ശരീരത്തിൽ ജല സ്‌പർശനം ഏൽക്കാത്ത കയ്യുറ പോലുള്ള വസ്‌തുക്കൾ ധരിച്ചു മൃതശരീരം കുളിപ്പിക്കാനും, ഓരോ മതങ്ങളും നിഷ്‌കർഷിക്കുന്നത് അനുസരിച്ച് മൃതശരീരം മറവ് ചെയ്യാനും ലോകാരോഗ്യ സംഘടന 2020 മാർച്ച് 24ന് പുറത്തിറക്കിയ നിർദേശങ്ങൾ അനുസരിച്ച് അനുവദനീയമാണ്. .
എന്നാൽ, മൃതശരീരം കുളിപ്പിക്കാനോ, മതാചാര പ്രകാരം വസ്‌ത്രം ചെയ്യിക്കാനോ സാധ്യമാകാത്ത വിധത്തിലുള്ള നിലവിലെ കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ മരണപ്പെട്ടവരോടും അവർ ജീവിതാവസാനം വരെ പിന്തുടർന്നു വന്ന വിശ്വാസങ്ങളോടും അനാദരവ് കാണിക്കുന്നതാണ്. മരണപ്പെട്ടവരെ ഏറ്റവും ബഹുമാനത്തോടെ പരിഗണിക്കുന്ന സമീപനമാണ് എല്ലാ മതങ്ങളും എക്കാലവും സ്വീകരിച്ചിട്ടുള്ളത്.
അതിനാൽ, ലോകാരോഗ്യ സംഘടന പുറപ്പെടുവിപ്പിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച്, ആരോഗ്യവാൻമാരായ ആളുകൾക്ക്, മൃതദേഹങ്ങളിൽ മതാചാര പ്രകാരമുള്ള കർമ്മങ്ങൾ ചെയ്യാൻ അനുമതി നൽകുന്ന വിധത്തിൽ രാജ്യത്തെ കോവിഡ് പ്രോട്ടോകോളിൽ ഭേദഗതി വരുത്തണമെന്ന് കാന്തപുരം കത്തിൽ ആവശ്യപ്പെട്ടു.
Most Read: മൊറട്ടോറിയം; കാലാവധി നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി