കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‍ദുൾ റഹ്‌മാന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്‌ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു.
വോട്ടെണ്ണൽ ദിവസം മുസ്‌ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് ഔഫിന്റെ കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് വാർഡ് നഷ്‌ടപ്പെട്ടതോടെയാണ് പ്രകോപനം ആരംഭിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി പഴയ കടപ്പുറം റോഡിൽ ഒരുസംഘം അക്രമികൾ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.
ഇവരുടെ മറ്റു രണ്ട് സുഹൃത്തുക്കളും മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടൻ അക്രമികൾ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ഔഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം 12 മണിയോടെ പോസ്‌റ്റ്‌മോർട്ടം നടത്തും.
Read also: മുസാഫർ നഗർ കലാപം; ബിജെപി എംഎൽഎമാർക്ക് എതിരായ കേസുകൾ പിൻവലിക്കാൻ നീക്കം