പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റേത് തന്നെയെന്ന് കേസിലെ അഞ്ചാം പ്രതി വിഷ്‌ണു പോലീസിനോട് സമ്മതിച്ചു.
അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിലിരിക്കെയുള്ള ചോദ്യം ചെയ്യലിലാണ് അഞ്ച് പ്രതികളും നിര്‍ണായകമായ മൊഴി നല്‍കിയത്. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്‌ണുവിന്റെ ഫോണ്‍ സംഭാഷണം. സന്ദീപിനെ കൊന്നത് നിലവിലെ പ്രതികള്‍ തന്നെ ആയിരുന്നെന്നും മൂന്ന് പേര്‍ മാത്രം ജയിലില്‍ പോകുമെന്നുമായിരുന്നു സംഭാഷണം.
ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സന്ദീപ് വധക്കേസിലെ പ്രതികള്‍ മുമ്പ് പല കേസുകളില്‍പെട്ടപ്പോഴും സഹായങ്ങള്‍ നല്‍കിയത് മിഥുനാണെന്ന് കണ്ടെത്തി. ഇയാളുടെ സഹോദരനും ഈ പ്രതികള്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലം കിട്ടാനുണ്ട്.
ഇതിനിടെ അഞ്ചാം പ്രതി വിഷ്‌ണുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിൽ വടിവാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ പിടിച്ചെടുത്തു. ഏറ്റുമാനുരില്‍ പിടിച്ചുപറി കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ കഴിയുന്നതിനിടയിലാണ് അഞ്ചംഗ സംഘം സന്ദീപിനെ വധിച്ചതെന്നും പോലീസിന് മൊഴി നല്‍കി.
ഹരിപ്പാട് സ്വദേശിയായ അരുണിനെ തട്ടിക്കൊണ്ട് വന്ന് മര്‍ദ്ദിക്കാനാണ് പ്രതികള്‍ തിരുവല്ല കുറ്റൂരില്‍ മുറി വാടകക്കെടുത്തത്. കരുവാറ്റയില്‍ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ഒരുക്കിയ രതീഷിന് വേണ്ടിയാണ് അരുണിനെ തട്ടിക്കൊണ്ട് വന്നത്. നിലവില്‍ ആലപ്പുഴയില്‍ റിമാന്റില്‍ കഴിയുന്ന രതീഷിനെയും സന്ദീപ് വധക്കേസില്‍ പ്രതി ചേര്‍ത്തു.
അതേസമയം, നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസർഗോഡ് എത്തിച്ച് തെളിവെടുക്കും. തെറ്റായ മേല്‍വിലാസം നല്‍കി പോലീസിനെ തെറ്റിധരിപ്പിച്ച മണ്‍സൂറിന്റെ കൂടുതല്‍ വിവരങ്ങളറിയാനാണ് ഇയാളുമായി അന്വേഷണ സംഘം കാസർഗോഡ് എത്തുന്നത്.
Most Read: തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്, കൊച്ചിയിൽ നിർണായകം