ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. രാജ്യ തലസ്‌ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്ന് ആരംഭിച്ച ഡെൽഹി ചലോ മാർച്ച് ഇന്ന് ഹരിയാന അതിർത്തിയിൽ പുനരാരംഭിക്കും. മാർച്ച് ഇന്ന് ഹരിയാനയിലേക്ക് കടക്കുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കേന്ദ്ര സർക്കാരുമായി സമവായ ചർച്ചകൾ നടക്കുന്നതിനാൽ താൽക്കാലികമായി മാർച്ച് നിർത്തിവെച്ചിരുന്നു.
എന്നാൽ, നാലാംഘട്ട ചർച്ച നടത്തിയിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് മാർച്ച് പുനരാരംഭിക്കുന്നത്. ഇന്ന് 11 മണിക്ക് മാർച്ച് തുടങ്ങാനാണ് കർഷകരുടെ തീരുമാനം. മാർച്ചിനെ തടുക്കാൻ കടുത്ത പ്രതിരോധം തീർത്ത് ഹരിയാന അതിർത്തിയിൽ പോലീസും കേന്ദ്ര സേനയും തമ്പടിച്ചിട്ടുണ്ട്. പലതരത്തിലുള്ള ബാരിക്കേഡുകളും കോൺഗ്രീറ്റ് മതിലുകളും സ്‌ഥാപിച്ചിട്ടുണ്ട്. പോലീസ് അതീവ ജാഗ്രതയിലാണ്. അതിർത്തി പ്രദേശത്ത് ഇന്റർനെറ്റ് ഉൾപ്പടെ നിരോധിച്ചിട്ടുണ്ട്.
പോലീസ് ബാരിക്കേഡുകളെ നേരിടാൻ മണ്ണുമാന്തി യന്ത്രങ്ങളും ബുൾഡോസറുമൊക്കെ കർഷകർ അതിർത്തിയിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത് വ്യാപകമായതോടെ ഇത്തരത്തിൽ യന്ത്രങ്ങൾ അതിർത്തിയിലേക്ക് വരുന്നത് തടയാൻ പഞ്ചാബിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. അതേസമയം, സമാധാനപരമായി പ്രതിഷേധം തുടരാനാണ് ശ്രമിക്കുന്നതെന്ന് കർഷക നേതാവ് സർവാൻ സിങ് പാന്ഥർ അറിയിച്ചു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ആവില്ലെങ്കിൽ സമരം തുടരാൻ അനുവദിക്കണം. തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പന്ത് സർക്കാരിന്റെ കളത്തിലാണ്. എന്തെങ്കിലും അനിഷ്‌ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ സമര രംഗത്തുള്ളത്.
അഞ്ചു വിളകൾക്ക് താങ്ങുവില നൽകാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തെ കർഷക സംഘടനകൾ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോവുകയാണെന്ന് കർഷകർ പ്രഖ്യാപിച്ചത്. താങ്ങുവില നിയമപരമാക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണം എന്നതടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് രണ്ടാം കർഷക സമരം.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി പട്ടികയിൽ അന്തിമതീരുമാനം ഇന്ന്