ന്യൂഡെൽഹി: ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ ഓക്‌സിജൻ ക്ഷാമം മറികടക്കണമെന്ന് കോടതി നിരീക്ഷിച്ചു.
അര്‍ധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിനിടെ, 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ പോലീസ് സുരക്ഷയോടെ ഡെല്‍ഹിയില്‍ എത്തിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നല്‍കിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി.
വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല എന്ന് ജസ്‌റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രം പൗരൻമാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണം. ഓക്‌സിജന്‍ ക്ഷാമം കാരണം ജനങ്ങള്‍ മരിക്കുന്നത് കാണാനാകില്ല. മനുഷ്യ ജീവനുകള്‍ സര്‍ക്കാരിന് വിഷയമല്ലേയെന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വാദം തുടരും.
Read also: കുട്ടികളെ ബലിനൽകാൻ ശ്രമം; മാതാപിതാക്കൾ അറസ്‌റ്റിൽ