ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സീറ്റുകളും നേടി ആം ആദ്‌മി പാർട്ടി (എഎപി). ബിജെപി കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസ് ഒരു സീറ്റ് നേടി. 2022ലെ തിരഞ്ഞെടുപ്പിന് ബിജെപിക്ക് ഉള്ള മുന്നറിയിപ്പാണ് ഈ വിജയമെന്ന് എഎപി നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.
കല്യാൺപുരി, രോഹിണി-സി, ത്രിലോക്പുരി, ഷാലിമാർ ബാഗ് എന്നീ നാല് സീറ്റുകളാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടി നേടിയത്. ചൗഹാൻ ബംഗാറിൽ കോൺഗ്രസ് വിജയം നേടി. അതേസമയം, നേരത്തെ ഒരു സീറ്റ് വഹിച്ചിരുന്ന ബിജെപിക്ക് അതുപോലും നിലനിർത്താൻ കഴിഞ്ഞില്ല.
“മുനിസിപ്പൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ നാലെണ്ണത്തിൽ വിജയിച്ച ആം ആദ്‌മി പാർട്ടി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയുടെ ഭരണത്തിൽ മടുത്തു. അടുത്ത വർഷം നടക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധ രാഷ്‌ട്രീയത്തിന് വോട്ട് ചെയ്യും,”- മനീഷ് സിസോദിയ ട്വീറ്റ് ചെയ്‌തു.
2022ലെ ഡെൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്‌തിപ്രകടനമെന്ന നിലക്കാണ് ഉപതിരഞ്ഞെടുപ്പിനെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കണ്ടിരുന്നത്. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലുമായി 272 വാര്‍ഡുകളിലേക്കാണ് അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
Also Read: രഞ്‌ജിത്ത് പിൻമാറി; കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത