ന്യൂഡെൽഹി: ഗ്യാന്‍വാപി കേസില്‍ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്‌റ്റില്‍. ഡെൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രത്തന്‍ ലാലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്.
ഐപിസി 153 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിവലിംഗത്തിനെതിരെ അപകീർത്തിപരമായും പ്രകോപനപരവുമായ ട്വീറ്റും അടുത്തിടെ രത്തൻ ലാൽ പോസ്‌റ്റ് ചെയ്‌തിരുന്നുവെന്ന് അഭിഭാഷകന്റെ പരാതിയിൽ പറയുന്നു. അതേസമയം, ‘ഇന്ത്യയിൽ, നിങ്ങൾ എന്തിനെ കുറിച്ചെങ്കിലും സംസാരിച്ചാൽ, ആരുടെയെങ്കിലും വികാരം വ്രണപ്പെടും. ഇതൊരു പുതിയ കാര്യമല്ല. ഞാൻ ഒരു ചരിത്രകാരനാണ്, കൂടാതെ നിരവധി നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. വളരെ മാന്യമായ ഭാഷയാണ് ഞാൻ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. അതിനാൽ സ്വയം പ്രതിരോധം തുടരും’ രത്തൻ ലാൽ പ്രതികരിച്ചു.
അതേസമയം, ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിർദ്ദേശങ്ങൾ സുപ്രീം കോടതി മുന്നോട്ടുവെച്ചിരുന്നു. ഹരജിയിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, അതുവരെ സുപ്രീം കോടതി ഇടക്കാല ഉത്തരവിടാം, അതുമല്ലെങ്കിൽ കേസ് വാരണാസി ജില്ലാ കോടതിക്ക് വിടാം എന്നിങ്ങനെയാണ് സുപ്രീം കോടതി നിർദ്ദേശങ്ങൾ. സിവിൽ കോടതിയെ മോശമാക്കാനല്ല നിർദ്ദേശങ്ങൾ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഗ്യാൻവാപി മസ്ജിദിലെ സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്ന ആവശ്യവുമായി പള്ളിക്കമ്മറ്റി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. സിവിൽ കോടതിയിലെ നടപടികൾ സ്‌റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
Most Read: പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചയാൾ മുഖ്യസൂത്രധാരൻ; തിരച്ചിൽ ഊർജിതം