ന്യൂഡെല്‍ഹി: വടക്കു കിഴക്കന്‍ ഡെല്‍ഹിയില്‍ ഉണ്ടായ കലാപത്തില്‍ സ്വതന്ത്ര അന്വേഷണത്തിനായി വിദഗ്‌ധ സമിതിയെ നിയോഗിച്ചു. റിട്ട. ജഡ്‌ജിമാരും ഉന്നത ഉദ്യോഗസ്‌ഥരും അടങ്ങുന്നതാണ് സമിതി. വംശഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും സമിതി വിശദമായ അന്വേഷണം നടത്തും. കലാപത്തിന് ശേഷമുള്ള ഡെൽഹിയിലെ അന്തരീക്ഷവും പരിശോധിക്കും. ഡെല്‍ഹി പോലീസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യത ഉണ്ടെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിക്കാന്‍ മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്‌ഥരുടെ കൂട്ടായ്‌മയായ ഭരണഘടനാ പെരുമാറ്റ സമിതി (സി.സി.ജി) തീരുമാനിച്ചത്.
മുന്‍ സുപ്രീംകോടതി ജഡ്‌ജി ജസ്‌റ്റിസ് മദന്‍ ലോകുര്‍, ഡല്‍ഹി, മദ്രാസ് ഹൈകോടതി മുന്‍ മുന്‍ ചീഫ് ജസ്‌റ്റിസ് എ.പി. ഷാ, മുന്‍ ഡെല്‍ഹി ഹൈക്കോടതി ജഡ്‌ജി ആര്‍.എസ്. സോധി, മമുന്‍ പാട്‌ന ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് അഞ്‌ജന പ്രകാശ് എന്നിവരാണ് സംഘത്തിലെ റിട്ട. ജഡ്‌ജിമാര്‍. ഇവരെ കൂടാതെ മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലെപ്‌മെന്റ് മുന്‍ ഡയറക്റ്റര്‍ ജനറല്‍ മീരാന്‍ ചന്ദ ബൊര്‍വാങ്കര്‍ എന്നിവരാണ് സമിതിയിലുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്‌തവര്‍ക്കെതിരെ നിയമം അനുകൂലിക്കുന്നവര്‍ നടത്തിയ ആക്രമണമാണ് കലാപത്തിലേക്ക് നയിച്ചത്. നിരവധി ജനങ്ങൾ കൊല്ലപ്പെട്ട കലാപത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് അടക്കം നിരവധി പേരെ ഡെല്‍ഹി പോലീസ് അറസ്ററ് ചെയ്‌തിരുന്നു.
Read also: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി എല്‍ടിസി പദ്ധതി; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി