ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദൾ. ഇന്ന് ഉച്ചകഴിഞ്ഞ് ചണ്ഡീഗഡിൽ നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് ദ്രൗപതി മുർമുവിന് പിന്തുണ നൽകുന്നതായി പ്രഖ്യാപിച്ചത്.
ന്യൂനപക്ഷങ്ങൾ, ചൂഷണം ചെയ്യപ്പെടുന്നവർ, പിന്നോക്ക വിഭാഗങ്ങൾ, സ്‌ത്രീകളുടെ അന്തസ്, ദരിദ്രർ, ആദിവാസി വിഭാഗങ്ങൾ എന്നിവരെ അവർ പ്രതിനിധീകരിക്കുന്നു,”- എന്ന് ശിരോമണി അകാലി ദൾ പറഞ്ഞു. ശിരോമണി അകാലി ദൾ പ്രസിഡണ്ട് സുഖ്ബീർ സിംഗ് ബാദൽ ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തി. മുതിർന്ന നേതാക്കളായ ബൽവീന്ദർ സിംഗ് ഭുന്ദർ, ചരൺജിത് സിംഗ് അത്വാൾ, പ്രേം സിംഗ് ചന്ദുമജ്ര, മിസ്‌റ്റർ ഹർചരൺ ബെയിൻസ് എന്നിവരും ബാദലിന് ഒപ്പം ഉണ്ടായിരുന്നു.
“ന്യൂനപക്ഷങ്ങളുടെ മനസിൽ നിന്ന് അരക്ഷിതാവസ്‌ഥ ഇല്ലാതാക്കുക, പഞ്ചാബിന്, പ്രത്യേകിച്ച് സിഖുകാരുടെ നീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) ഞങ്ങളുടെ വിയോജിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു. എങ്കിലും സമൂഹത്തിലെ ഗോത്ര വിഭാഗങ്ങൾ ഉൾപ്പടെയുള്ള ദരിദ്രരുടെയും അധഃസ്‌ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും ലക്ഷ്യത്തെ പിന്തുണക്കുന്നതിൽ മഹാനായ ഗുരു സാഹിബാൻ മനുഷ്യരാശിയുടെ മുമ്പാകെ വെച്ച ആദർശങ്ങൾ ശിരോമണി അകാലി ദളിനെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു. ശ്രീമതി മുർമു സ്‌ത്രീകളുടെ മഹത്വത്തിന്റെ പ്രതീകമാണ്. മാത്രമല്ല, മഹാനായ ഗുരു സാഹിബാൻ അത്യധികം ത്യാഗങ്ങൾ സഹിച്ച അധഃസ്‌ഥിതരുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും കൂടി പ്രതീകമാണ് മുർമു,” – കോർ കമ്മിറ്റി യോഗം പറഞ്ഞു.
‘സുവർണ്ണ ക്ഷേത്രം ആക്രമിച്ച്’ സിഖ് സമുദായത്തെ വഞ്ചിക്കുകയും ആയിരക്കണക്കിന് സിഖുകാരെ കൊലപ്പെടുത്തുകയും ചെയ്‌ത കോൺഗ്രസ് നിർത്തിയ സ്‌ഥാനാർഥിയെ പിന്തുടരാനോ പിന്തുണക്കാനോ തന്റെ പാർട്ടിക്ക് കഴിയില്ലെന്ന് ബാദൽ പറഞ്ഞു. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർഥിക്കാൻ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ തന്നെ വിളിച്ചിരുന്നുവെന്ന് ബാദൽ പറഞ്ഞു. കോർ കമ്മിറ്റിയിലെ മുതിർന്ന നേതാക്കൾ കൂട്ടായി തീരുമാനമെടുക്കും എന്നാണ് താൻ അദ്ദേഹത്തോട് പറഞ്ഞത്.
“മാഡവും (ദ്രൗപതി മുർമു) എന്നെ വിളിച്ച് പിന്തുണ അഭ്യർഥിച്ചു. മാഡത്തിന്റെ അഭ്യർഥന പരിഗണിച്ച്, അവരെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുമെന്ന് തീരുമാനിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ട്; അമര്‍ത്യാ സെന്‍