വയനാട്: എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച കൽപ്പറ്റയിലെ ഓഫിസ് രാഹുൽ ഗാന്ധി എംപി സന്ദർശിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു. എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തകർത്തത് ജനങ്ങളുടെ ഓഫിസാണ്. എസ്എഫ്ഐയുടേത് ഉത്തരവാദിത്തമില്ലായ്‌മ ആണ്. ഓഫിസ് ആക്രമണത്തിൽ ആരോടും ദേഷ്യമില്ലെന്ന് രാഹുൽ പ്രതികരിച്ചു.
എസ്എഫ്ഐ പ്രവർത്തകർ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫിസ് തകർത്ത സംഭവം നിർഭാഗ്യകരമാണ്. തകർപ്പെട്ട ഓഫിസ് ശരിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. അക്രമം പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫിസായിരുന്നു എന്നും രാഹുൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ്എഫ്ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫിസിന്റെ ഷട്ടറുകൾ എസ്എഫ്ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.
പോലീസ് നോക്കി നിൽക്കേയായിരുന്നു ആക്രമണം. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സ്‌ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്‌ഥയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്‌റ്റാഫ് അഗസ്‌റ്റിന്‍ പുല്‍പ്പള്ളിക്ക് മർദ്ദനമേറ്റിരുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം, ആക്രമണത്തിന് പോലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തുടർന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കർശന നടപടിക്കും നിർദ്ദേശം നൽകി.
Most Read: ലക്ഷങ്ങളുടെ തിരിമറി; വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് പിടിയിൽ