തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡിന് സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ ബാലന്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.
അര നൂറ്റാണ്ടിലധികമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഹരിഹരന്‍ മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ സമ്മാനിക്കുകയും ചെയ്‌തതായി പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
1988 ല്‍ സംവിധാനം ചെയ്‌ത ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ നാല് ദേശീയ അവാര്‍ഡുകളും ആറ് സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകളും ഹരിഹരന്‍ കരസ്‌ഥമാക്കിയിട്ടുണ്ട്. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1992 ലെ ദേശീയ അവാര്‍ഡും മികച്ച സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങളും ‘സര്‍ഗം’ എന്ന ഹരിഹരന്‍ ചിത്രത്തിന് ലഭിച്ചു. മാത്രവുമല്ല അദ്ദേഹത്തിന്റെ ‘പരിണയം’ 1995ലെ സാമൂഹിക പ്രസക്‌തിയുള്ള ചിത്രത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ നാല് ദേശീയ അവാര്‍ഡുകളും നാല് സംസ്‌ഥാന അവാര്‍ഡുകളും നേടി. ‘കേരളവര്‍മ്മ പഴശ്ശിരാജ’യിലൂടെ 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് അടക്കം നാല് ദേശീയ അവാര്‍ഡുകളും മികച്ച സംവിധായകന്‍ ഉള്‍പ്പെടെയുള്ള എട്ട് സംസ്‌ഥാന അവാര്‍ഡുകളും നേടി.
Read Also: പത്‌മപ്രഭാ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
1965 ല്‍ മദിരാശിയിലെത്തിയ ഹരിഹരന്‍ ഛായാഗ്രാഹകന്‍ യു രാജഗോപാലിനൊപ്പം പരിശീലനം നേടി പിന്നീട് എം കൃഷ്‌ണന്‍നായര്‍, എബി രാജ്, ജെഡി തോട്ടാന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി ഏഴുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു. ‘ലേഡീസ് ഹോസ്‌റ്റല്‍’ എന്ന ചിത്രം അദ്ദേഹം 1972ല്‍ സംവിധാനം ചെയ്‌തു. തുടര്‍ന്ന് കോളേജ് ഗേള്‍, അയലത്തെ സുന്ദരി, രാജഹംസം, ഭൂമിദേവി പുഷ്‌പിണിയായി, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, സര്‍ഗം, ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച 50 ല്‍പ്പരം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്‌തു.
സ്‌കൂള്‍ അധ്യാപകനും ശാസ്‍ത്രീയ സംഗീതജ്‌ഞനുമായ എന്‍ മാധവന്‍ നമ്പീശന്റെയും പാര്‍വതി ബ്രാഹ്‌മണി അമ്മയുടെയും മകനാണ് കോഴിക്കോട് പള്ളിപ്പുറം സ്വദേശിയായ ഹരിഹരന്‍. ചിത്രകലാ അധ്യാപകനായി താമരശ്ശേരി ഹൈസ്‌കൂളിലും കോഴിക്കോട് തളി സ്‌കൂളിലും സേവനമനുഷ്‌ഠിച്ചതിന് ശേഷമാണ് സിനിമാ മോഹവുമായി അദ്ദേഹം മദിരാശിയിലേക്ക് തിരിച്ചത്.
National News: ബിഹാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ബരുരാജ് നിവാസികൾ
നിലവില്‍ ചെന്നൈ നുങ്കംപക്കത്താണ് ഹരിഹരന്‍ താമസിക്കുന്നത്. ഭവാനിയമ്മയാണ് പത്‌നി. ‘നഖക്ഷതങ്ങള്‍’, ‘സര്‍ഗം’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗായത്രി സിനിമാ കമ്പനിയുടെ ഉടമസ്‌ഥ കൂടിയാണ് ഇവര്‍. മക്കള്‍ ഡോ. പാര്‍വതി, ഗായത്രി, ആനന്ദ് കിഷോര്‍.
2016, 2017, 2018 വര്‍ഷങ്ങളില്‍ യഥാക്രമം അടൂര്‍ ഗോപാല കൃഷ്‌ണന്‍, ശ്രീകുമാരന്‍ തമ്പി, ഷീല എന്നിവര്‍ക്കാണ് ജെസി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്.
Read Also: തുലാമഴ ഇല്ല; ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറയുന്നു