മലപ്പുറം: മലബാറിലെ പ്രവാസികള്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള നീക്കങ്ങളില്‍ നിന്ന് പിൻമാറണമെന്ന് യുഎഇ പ്രവാസികളുടെ സംഗമമായ ‘റിലേസിയോണ്‍’ ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തോട് തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്നും വിമാനത്താവളത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നും സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച ‘റിലേസിയോണ്‍’ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റണ്‍വേയുടെ നീളം കുറക്കാനുള്ള നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിൻമാറണം. ഇത് വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് തടസമാണെന്നും രാജ്യത്ത് ഇതിലും ചെറിയ വിമാനത്താവളങ്ങളില്‍ നിന്നും വലിയ വിമാനങ്ങള്‍ സുഗമമായി സർവീസ് നടത്തുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
പ്രവാസി യാത്രക്കാര്‍ക്ക് പുറമെ ആയിരക്കണക്കിന് ഹജ്‌ജ്-ഉംറ തീർഥാടകരും ആശ്രയിക്കുന്ന ഇടമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടെന്നും ഹജ്‌ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും സാമ്പത്തികമായി രാജ്യത്തിന് ഏറെ ലാഭം നല്‍കുന്ന പ്രസ്‌തുത എയര്‍പോര്‍ട്ടിനെ സംരക്ഷിക്കുന്നതിന് മത-രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും രംഗത്ത് വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംഗമം ഉൽഘാടനം ചെയ്‌തു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്‌ഥാപിച്ച ഓക്‌സിജൻ പ്ളാന്റ് സമർപ്പണം വിജയിപ്പിക്കാന്‍ സംഗമം തീരുമാനിച്ചു. ഈ മാസം 12നാണ് പ്ളാന്റ് സമർപ്പണ ചടങ് നടക്കുന്നത്.
ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ ഫിനാന്‍സ് സെക്രട്ടറി ഹബീബ് കോയ തങ്ങള്‍ ജിദ്ദ അധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി അബ്‌ദുൽ അസീസ് സഖാഫി മമ്പാട്, മുസ്‌തഫ ദാരിമി വിളയൂര്‍, ജിസിസി സാന്ത്വനം സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, മുഹ്‌യിദ്ദീന്‍ കുട്ടി സഖാഫി പൂകയൂര്‍, സിഎം അബ്‌ദുള്ള കാസര്‍ഗോഡ്, മഅ്ദിന്‍ അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, മഅ്ദിന്‍ മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, അബ്‌ദുൽ മജീദ് മദനി മേല്‍മുറി തുടങ്ങിയവർ ‘റിലേസിയോണ്‍’ സംഗമത്തിൽ സംസാരിച്ചു.
Related: മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ ഓക്‌സിജൻ പ്ളാന്റ്