കണ്ണൂർ: സിനിമയിൽ രാഷ്‌ട്രീയം കലർത്തരുതെന്ന് കേരളം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ. ഐഎഫ്‌എഫ്‌കെ കൊച്ചി ഉൽഘാടനവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിവാദം വേണ്ടായിരുന്നു എന്ന് നടൻ സലിം കുമാറിന് ഇപ്പോൾ തോന്നുന്നുണ്ടാകും എന്നും കമൽ പ്രതികരിച്ചു.
സംവിധായകൻ ടി ദിപീഷ് ഉന്നയിച്ച ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും കമൽ പറഞ്ഞു. ദിപീഷിന്റെ സിനിമ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതാണ് ആരോപണങ്ങൾക്ക് കാരണമായത്. സ്വന്തം സിനിമകൾ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ആളുകളാണ് ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്ന് കമൽ പറയുന്നു.
സിബി മലയിലിനെ തിരഞ്ഞെടുത്തത് സർക്കാരാണ്. അദ്ദേഹം സർക്കാരിന് എതിരെ സംസാരിച്ചാൽ അക്കാദമിക്ക് ഇടപെടാൻ കഴിയില്ലെന്നും സലീമിനെ തലശേരിയിലേക്ക് ക്ഷണിച്ചുവെന്നും കമൽ പറഞ്ഞു.
കോവിഡ് പശ്‌ചാത്തലത്തിൽ 21 വർഷങ്ങൾക്ക് ശേഷം രാജ്യാന്തര ചലച്ചിത്ര മേളക്ക് കൊച്ചിയിൽ വേദിയായപ്പോൾ സലിം കുമാറിനെ ഉൽഘാടന ചടങ്ങിൽ ക്ഷണിക്കാത്തതാണ് വിവാദമായത്. തനിക്ക് പ്രായം കൂടിയതിനാലാകാം ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിഹസിച്ച് സലിം കുമാർ രംഗത്തെത്തിയിരുന്നു. തന്റെ രാഷ്‌ട്രീയത്തോടുള്ള എതിർപ്പും കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവം വിവാദമായതോടെ കമൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയാറാക്കിയതെന്നും അക്കാദമിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു കമലിന്റെ വിശദീകരണം.
Also Read: കോവിഡ് രണ്ടാം തരംഗം; ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ, നിർദേശങ്ങൾ നൽകി കേന്ദ്രം