തിരുവല്ല: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. സുവിശേഷം സ്‌നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്‌ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരു കാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്‌താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നു എന്നായിരുന്നു പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്നും, ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ആയുധം ഉപയോഗിക്കാനാകാത്ത സ്‌ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിഷപ്പ് മാർ ജോസഫ് തന്റെ പ്രസംഗത്തിൽ ആരോപിച്ചിരുന്നു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ബിഷപ്പ് നൽകിയിരുന്നു.
വലിയ വിമര്‍ശനമാണ് ബിഷപ്പിന്റെ പ്രസ്‌താവനക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെതിരെ വിമർശനവുമായി രംഗത്ത് വന്നു. ഉത്തരവാദിത്തപ്പെട്ട സ്‌ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്‌ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്റെ നിറം സാമൂഹ്യ വിരുദ്ധരുടേതാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോൽസാഹിപ്പിക്കുന്നില്ല. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്‌തമല്ല. പറയാനിടയായ സാഹചര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: ‘സ്‍ത്രീകൾ പ്രസവിക്കാനുള്ളവർ, മന്ത്രിമാരാകാൻ അവർക്ക് സാധിക്കില്ല’; മാറ്റമില്ലാതെ താലിബാൻ