തിരുവനന്തപുരം: വിവാദങ്ങളിൽ മുങ്ങിയ ഒരു മാസക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്‌ഥാനത്ത് നാളെ കലാശം. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം. യോഗങ്ങളും പ്രകടനങ്ങളും നടത്താനും പരമാവധി വോട്ടർമാരെ നേരിൽ കാണാനുമാണ് സ്‌ഥാനാർഥികളുടെ ശ്രമം.
ഇതുവരെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പരത്തിയ പ്രചാരണ പരിപാടികളാണ് നടന്നതെങ്കിലും കലാശത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് മുന്നണികളുടെ തീരുമാനം. കിറ്റ്, ക്ഷേമ പെൻഷൻ, വികസന പദ്ധതികൾ, ആഴക്കടൽ മൽസ്യബന്ധനം, ശബരിമല, പിൻവാതിൽ നിയമനം തുടങ്ങി ഇതുവരെയുള്ള പ്രചാരണ വിഷയങ്ങളെല്ലാം വോട്ടർമാരിലേക്ക് എത്തിക്കാനുള്ള അവസാന ശ്രമമാകും നാളെ നടക്കുക.
തങ്ങൾക്കെതിരായ വിവാദങ്ങളെ വികസനവും ക്ഷേമ പദ്ധതികളും ഭരണനേട്ടവും മുൻനിർത്തി പ്രതിരോധിച്ച് തുടർഭരണം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. ഒന്നാം തീയതി മുതൽ പിബി അംഗങ്ങളടക്കമുള്ള നേതാക്കൾ അവർക്കുള്ള സ്‌ഥലങ്ങളിലെ വീടുകളിൽ കയറി വോട്ടർമാരെ നേരിൽ കാണുന്നുണ്ട്. പ്രകടനങ്ങൾ ഒഴിവാക്കി ബൂത്ത് തലത്തിൽ വൈകിട്ട് പ്രകടനങ്ങളും യോഗങ്ങളും നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം.
പ്രചാരണത്തിന്റെ അവസാന ദിവസവും വോട്ടുറപ്പിക്കാൻ രാഹുൽ ഗാന്ധിയുണ്ടെന്ന ആത്‌മവിശ്വാസത്തിലാണ് യുഡിഎഫ്. വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തുന്ന രാഹുൽ നാളെ നിർണായക മൽസരം നടക്കുന്ന നേമത്ത് പ്രചാരണത്തിനായി എത്തും. കലാശക്കൊട്ട് നിരോധിച്ചതോടെ പരമാവധി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കാനാണ് സ്‌ഥാനാർഥികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം, അവസാന ദിവസങ്ങളിൽ പ്രധാനമന്ത്രി എത്തിയതാണ് ബിജെപിക്ക് ആവേശമാകുന്നത്.
പ്രമുഖ നേതാക്കൾ പലരും സംസ്‌ഥാനത്ത് തുടരുന്നുണ്ട്. കൂടുതൽ അനൗൺസ്‌മെന്റ് വാഹനങ്ങൾ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം. നാളെ വൈകിട്ട് ഏഴ് മണിയോടെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. മാവോയിസ്‌റ്റ് ഭീഷണിയുള്ള ഇടങ്ങളിൽ വൈകിട്ട് ആറ് മണി വരെയേ പ്രചാരണമുള്ളൂ.
Also Read: സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്