തിരുവനന്തപുരം: സംസ്‌ഥാനത്തെ വോട്ടർ പട്ടികയിൽ കള്ള വോട്ടർമാരെ വ്യാപകമായി ചേർത്തെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയിൽ അന്വേഷണം ആരംഭിച്ച് ശനിയാഴ്‌ചക്കകം റിപ്പോർട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരോടു നിർദേശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മണ്ഡലങ്ങളിൽ മാത്രം പതിനാലായിരത്തിൽ ഏറെ വോട്ടുകൾ ഇരട്ടിച്ചതായി കണ്ടെത്തി. ഒരേ ആൾക്ക് ഒരേ ബൂത്തിൽ തന്നെ 5 വോട്ടുകൾ വരെയുണ്ട്, തുടങ്ങിയ വിവരങ്ങളാണ് ഇന്നലെ രമേശ് ചെന്നിത്തല പുറത്തുവിട്ടത്. തുടർന്ന് അദ്ദേഹം ടിക്കാറാം മീണക്ക് നേരിട്ടു പരാതി നൽകുക ആയിരുന്നു.
കഴക്കൂട്ടം 3880, അമ്പലപ്പുഴ 3734, കൊയിലാണ്ടി 3767, കൊല്ലം 2223, തൃക്കരിപ്പൂർ 1053 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള ഇരട്ട വോട്ടർമാരുടെ എണ്ണമെന്ന് രമേശിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നാദാപുരത്ത് 6171, കൂത്തുപറമ്പിൽ 3525 വോട്ടുകൾ വീതം ഇരട്ടിച്ചതായി ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. 7 മണ്ഡലങ്ങളിലായി കാൽ ലക്ഷത്തോളം ഇരട്ട വോട്ടിന്റെ വർധനവാണ് അദ്ദേഹം ആരോപിക്കുന്നത്.
Read Also: അഭ്യൂഹങ്ങൾ അടിസ്‌ഥാനരഹിതം; ധർമടത്ത് മൽസരിക്കില്ലെന്ന് കെ സുധാകരൻ