ന്യൂഡെൽഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഉയരുന്നു. ഏപ്രിൽ 1 മുതലാണ് വില വർധന നിലവിൽ വരിക. വേദന സംഹാരികൾ, ആന്റി ബയോട്ടിക്കുകൾ, ആന്റി ഇൻഫെക്‌റ്റീവ് മരുന്നുകൾ എന്നിവയടക്കമുള്ള മരുന്നുകൾക്ക് 20 ശതമാനം വരെയാണ് വില വർധിക്കുക.
മൊത്തവ്യാപാര വില സൂചികയിലെ വ്യത്യാസത്തിന്റെ ഫലമായാണ് ചെറിയ തോതിലുള്ള വില വർധന. മൊത്ത വില സൂചികയിലെ മാറ്റത്തിനനുസരിച്ച് വില കൂട്ടാൻ മരുന്ന് നിർമാതാക്കൾക് സർക്കാർ അനുമതിയും നൽകിയിട്ടുണ്ട്. മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇതിന് ആനുപാതികമായി വിലയിൽ 20 ശതമാനം വരെ വര്‍ധന കൊണ്ടുവരാൻ നിർമാതാക്കൾ തീരുമാനിച്ചത്.
ആക്‌ടീവ് ഫാര്‍മസ്യൂട്ടിക്കൽ കോംപോണന്റുകളുടെ വില കോവിഡ് കാലത്ത് കൂടിയിരുന്നു. കൂടാതെ പാക്കേജിങ് മെറ്റീരിയലുകളുടെ വില വര്‍ധനയുൾപ്പെടെ കണക്കിലെടുത്താണ് മരുന്നു വിലയിൽ വർധനവ് ഏർപ്പെടുത്തുന്നത്.
ഹൃദയ ധമനികളിലെ തടസം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്‌റ്റെന്റുകൾക്ക് ശരാശരി 165 രൂപയാണ് വർധിക്കുക. വിവിധയിനം ഐവി ഫ്‌ളൂയിഡുകൾക്കും വിലയേറും. ഓരോ രാജ്യത്തെയും സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ജീവൻരക്ഷാ മരുന്നുകൾ നിശ്‌ചയിക്കുക. ഇന്ത്യയിൽ ഇ പട്ടികയിൽ വരുന്ന മരുന്നുകളാണ് ഔഷധ വിലനിയന്ത്രണത്തിൽ വരിക. ഇങ്ങനെ നിയന്ത്രിക്കപ്പെടുന്ന വില എല്ലാ വർഷത്തെയും മൊത്ത വ്യാപാര വില സൂചികയുടെ അടിസ്‌ഥാനത്തിൽ പുതുക്കും. കഴിഞ്ഞ മൂന്ന് വർഷമായി വില കൂടുക തന്നെയായിരുന്നു.
വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായ-വികസന ആഭ്യന്തര വ്യാപാര വകുപ്പിന്റെ പുതിയ സൂചിക പ്രകാരം 30,647 രൂപ വിലയുള്ള മുന്തിയ ഇനം ബൈപ്പാസ് സ്‌റ്റെന്റുകൾക്ക് 165 രൂപ കൂട്ടി 30,812 ആക്കും. ബെയർ മെറ്റൽ സ്‌റ്റെന്റുകളുടെ വില 8,417ൽ നിന്ന് 8,462 രൂപയായാണ് ഉയരുക.
ഓരോ മരുന്നുകളുടെയും വില പരിഗണിക്കുമ്പോൾ വർധനവ് ചെറിയ തോതിലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൂടുതൽ വിലയുള്ള മരുന്നുകളുടെ കാര്യത്തിൽ രോഗികൾക്ക് പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ഉദാഹരണത്തിന് അർബുദ ചികിൽസയിൽ ഏറെ ഫലപ്രദമായ ട്രസ്‌റ്റുസുമാബ് കുത്തിവെപ്പിന് നിലവിൽ 59,976.96 രൂപയാണ് വില. വർധനവ് വരുന്നതോടെ ഇതിന്റെ പുതിയ വില 60,299 രൂപയായി മാറും.
ജീവിതശൈലി രോഗികളെയാണ് മരുന്നിന്റെ വില വർധനവ് കൂടുതൽ ബാധിക്കുക. പ്രമേഹം, രക്‌തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവർ ദിവസവും മരുന്ന് കഴിക്കുന്നുണ്ട്. വിലയിൽ ഉണ്ടാകുന്ന ചെറിയ വർധനവ് പോലും ഇവരുടെ മാസബജറ്റിനെ താളം തെറ്റിച്ചേക്കും.
Also Read: ശിശിർ അധികാരി ബിജെപിയിൽ; അതിശയമില്ലെന്ന് തൃണമൂൽ