ബ്യുണസ് ഐറിസ്: യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും, കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിന് മുൻപ് ‘മറഡോണ സൂപ്പർ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മൽസരം നടത്തിയേക്കും എന്നാണ് സൂചന. സൗത്ത് അമേരിക്കൻ ഫുട്ബോൾ ബോഡിയായ കോൻമെബോൾ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ യുവേഫക്ക് മുൻപിൽ ഈ നിർദ്ദേശം വച്ചിട്ടുണ്ട്.
യുവേഫയും ഈ ആശയത്തോട് അനുകൂല നിലപാട് സ്വീകരിച്ചാൽ ഇറ്റലിയും അർജന്റീനയും തമ്മിൽ അടുത്ത വർഷം ഏറ്റുമുട്ടും. മുൻപ് ഇരു ടൂർണമെന്റുകളിലെയും ജേതാക്കൾ ഫിഫ കോൺഫെഡറേഷൻ കപ്പിൽ ഏറ്റുമുട്ടിയിരുന്നു. 2017ലാണ് കോൺഫെഡറേഷൻ കപ്പ് അവസാനമായി നടന്നത്. ആ കളിയിൽ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ജർമനി ജേതാക്കളായിരുന്നു.
മുൻപ് രണ്ട് തവണ ‘ആർതെമിയോ ഫ്രാഞ്ചി ട്രോഫി‘യിൽ യൂറോ കപ്പ് ജേതാക്കളും കോപ്പ അമേരിക്ക ജേതാക്കളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. 1985ൽ നടന്ന മൽസരത്തിൽ ഉറുഗ്വായെ തോൽപിച്ച് ഡെൻമാർക്ക് കിരീടം ചൂടിയപ്പോൾ 93ൽ നടന്ന മൽസരത്തിൽ അർജന്റീന ഡെൻമാർക്കിനെ തോൽപ്പിച്ചു.
കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോൽപിച്ചത്. മെസിയുടെ ആദ്യ അന്താരാഷ്‌ട്ര കിരീടമെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. ഇംഗ്ളണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ഇറ്റലി യൂറോ കപ്പ് വിജയികളായത്.
Read Also: പാ രഞ്‌ജിത്ത്-ആര്യ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ ട്രെയ്‌ലറിന് മികച്ച വരവേൽപ്പ്