ഉത്തര്‍പ്രദേശ്: മുന്‍ എംഎല്‍എയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രാദേശിലാണ് സംഭവം. 75 വയസ്സുള്ള നിര്‍വേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടത്. രണ്ട് തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ഒരു തവണ സമാജ് വാദി പാര്‍ട്ടി ടിക്കറ്റിലും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തെ തുടര്‍ന്നാണ് എംഎല്‍എയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മിശ്രയുടെ മകനും ക്രൂര മര്‍ദനമേറ്റതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ലഖിംപൂര്‍ ഖേരിയില്‍ ഇന്നാണ് സംഭവം നടന്നത്. ബ്രാഹ്മണ അസംതൃപ്തിയുടെ തുടര്‍ച്ചയാണ് ഈ കൊലപാതകമെന്ന് ദേശീയ മാദ്ധ്യമങ്ങളില്‍ ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഭൂമിയുമായി ബന്ധപ്പെട്ട് എം.എല്‍.എ നിര്‍വേന്ദ്ര മിശ്രയും കിഷന്‍ കുമാര്‍ ഗുപ്ത എന്നയാളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ കേസ് കോടതിയില്‍ നടക്കുന്നുണ്ട്. അതിന് ഇടയില്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്ന സംഘങ്ങളില്‍ ഒരാളായ കിഷന്‍ കുമാര്‍ ഗുപ്ത, ഞായറാഴ്ച രാവിലെ നൂറിലധികം ആളുകളുമായി സ്ഥലം പിടിച്ചെടുക്കാന്‍ എത്തുകയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നിര്‍വേന്ദ്ര മിശ്ര തന്റെ ആളുകളുമായി സ്ഥലത്തെത്തി. വാക്ക് തര്‍ക്കം ഇരു സംഘങ്ങളുടെയും ഏറ്റുമുട്ടലില്‍ കലാശിക്കുകയും നിര്‍വേന്ദ്ര മിശ്രക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി എം.എല്‍.എ മരണപ്പെട്ടു ഇത്രയുമാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില ഭയാനകമാണെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി ഉത്തര്‍പ്രദേശിനെ നശിപ്പിക്കുകയാണ് എന്നും യുപി കോണ്‍ഗ്രസ്സ് നേതാവ് അജയ് കുമാര്‍ ലല്ലു പറഞ്ഞു.
ഒരു മുന്‍ എംഎല്‍എയെ ക്രൂരമായി കൊലപ്പെടുത്തിയതിലൂടെ സംസ്ഥാനം നടുങ്ങിപ്പോയെന്ന് എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ജനങ്ങള്‍, ക്രമസമാധാന നിലയെ സംബന്ധിച്ച് ആശങ്കാകുലരാണ്, ഭയപ്പെടേണ്ട സാഹചര്യമാണ്, നിലവിലുള്ളത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവും വക്താവുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല ആശങ്ക പങ്കുവെക്കുന്നു; ‘ഉത്തര്‍പ്രദേശ് ഒരു കുറ്റകൃത്യ സംസ്ഥാനമായി മാറുന്നു. സംഘടിത കുറ്റവാളികള്‍ കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉത്തര്‍പ്രദേശില്‍ വാര്‍ത്തയല്ലാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. മുന്‍ നിയമസഭാംഗം നിര്‍വേന്ദ്ര കുമാര്‍ മിശ്രയെ പട്ടാപ്പകല്‍ ആള്‍കൂട്ടം കൊന്നത് ഇതിലെ അവസാന തെളിവാണ്. ബ്രാഹ്മണ സമൂഹത്തിലെ നേതാക്കളെ കുറ്റവാളികള്‍ ലക്ഷ്യമിടുന്നുണ്ടോ?’ രണ്‍ദീപ് സിംഗ്, തന്റെ ആശങ്കയോടൊപ്പം ഉന്നയിക്കുന്ന ചോദ്യമിതാണ്.