തിരുവനന്തപുരം: സംസ്‌ഥാനത്തെ അനധികൃത ഭക്ഷണ സ്‌ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി മന്ത്രി എംവി ഗോവിന്ദൻ. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റത്തിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച പശ്‌ചാത്തലത്തിലാണ് അടിയന്തര നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്‌ഥാന വ്യാപകമായി കർശന പരിശോധന വരും ദിവസങ്ങളിൽ നടക്കും. ബേക്കറികള്‍, ഹോട്ടലുകള്‍, ഫാസ്‌റ്റ് ഫുഡ് കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള എല്ലാ സ്‌ഥാപങ്ങളും ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്‌ഥാപനങ്ങളും അടച്ചു പൂട്ടാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
തട്ടുകടകൾ, പാതയോരങ്ങളിൽ ഉള്ള കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥർ പരിശോധന നടത്തും. തുടർന്ന് ഇവിടങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടോയെന്നും ഭക്ഷണത്തിന് പഴക്കമുണ്ടോയെന്നും ഉറപ്പാക്കും. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ സ്‌ഥാപനങ്ങള്‍ അടപ്പിക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. ഗുണമേൻമയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്നും, ചെറുവത്തൂരിലെ പോലെ ഇനിയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി പ്രഖ്യാപനം ഉടൻ; വിഡി സതീശൻ