ഫേസ്ബുക്ക് ഇന്ത്യയിൽ തങ്ങളുടെ പ്രഖ്യാപിത നയത്തിൽ നിന്നും വ്യതിചലിച്ച് ഭരണകക്ഷിക്ക് അനുകൂലമായ രീതിയിൽ പ്രവർത്തിച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചന. ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന കക്ഷികളുടെ നേതാക്കൾ പലപ്പോഴായി നടത്തിയ വിദ്വേഷപ്രസംഗങ്ങൾ നീക്കാനുള്ള നടപടി ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഭരണകക്ഷിയുമായി കമ്പനിയുടെ ബന്ധം ചൂണ്ടിക്കാട്ടുന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ റിപ്പോർട്ടിലുണ്ട്.
ഫേസ്ബുക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് കമ്പനി കാലങ്ങളായി പുലർത്തി വരുന്ന ഇത്തരം ചട്ടങ്ങൾ പാലിക്കാൻ കൂട്ടാക്കാത്തതെന്നും ആരോപണമുണ്ട്. പബ്ലിക് പോളിസി എക്സിക്യൂട്ടീവ് ആയ അംഖി ദാസ് ആണ് ഇതിന് പിന്നിലെന്ന് ലേഖനം പറയുന്നു. ബിജെപിയുടെയും മറ്റ് ഹിന്ദുത്വവാദ കക്ഷികളുടെയും നേതാക്കൾ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടെ നീക്കം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു എന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. മതപരമായ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഉൾകൊള്ളുന്ന വീഡിയോകൾ ഫേസ്ബുക്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ നീക്കം ചെയ്യാറുണ്ട്.
തെലങ്കാനയിലെ ഏക ബിജെപി എംഎൽഎയായ ടി.രാജാ സിംഗ് ഉൾപ്പെടെയുള്ളവരുടെ വിദ്വേഷപ്രസംഗങ്ങൾ നീക്കം ചെയ്യാൻ അംഖി ദാസ് തയ്യാറായില്ല എന്നാണ് സൂചന. റോഹിംഗ്യൻ മുസ്ലിങ്ങളെയും ബംഗ്ലേദേശിൽ നിന്നുള്ള കുടിയേറ്റക്കാരെയും വെടിവെച്ച് കൊല്ലാനുള്ള ആഹ്വാനം വരെ നടത്തിയ ടി രാജാ സിംഗിന്റെയും ആനന്ദ് ഹെഗ്ഡെയുടെയും പ്രസംഗങ്ങൾ പോലും ഒഴിവാക്കാൻ ശ്രമിച്ചില്ലയെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.