ന്യൂഡൽഹി: ബി.ജെ.പിക്കായി വിദ്വേഷ പ്രചാരണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികൾക്ക് പാർലമെന്റ് ഐടി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നോട്ടീസ്. സെപ്തംബർ രണ്ടിന് ശശി തരൂർ എം.പി തലവനായ ഇൻഫർമേഷൻ ടെക്‌നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ പ്രതിനിധികളോടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്വേഷ പ്രചാരണത്തിൽ ഫേസ്ബുക്ക് ഇന്ത്യ മേധാവികൾ ബി.ജെ.പിയെ പിന്തുണക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. രാജ്യത്ത് ആദ്യമായാണ് ഫേസ്ബുക്ക് അധികൃതരെ സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചുവരുത്തുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ബി.ജെ.പി നേതാക്കൾക്കു വേണ്ടി ഫേസ്ബുക്ക് തിരുത്തിയെന്ന് നേരത്തെ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന കക്ഷികളുടെ നേതാക്കൾ പലപ്പോഴായി നടത്തിയ വിദ്വേഷപ്രസംഗങ്ങൾ നീക്കാനുള്ള നടപടി ഫേസ്ബുക്കിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഭരണകക്ഷിയുമായി കമ്പനിയുടെ ബന്ധം ചൂണ്ടിക്കാട്ടുന്നതുൾപ്പെടെയുള്ള പരാമർശങ്ങളും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
ഫേസ്ബുക് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് കമ്പനി കാലങ്ങളായി പുലർത്തി വരുന്ന ഇത്തരം ചട്ടങ്ങൾ പാലിക്കാൻ കൂട്ടാക്കാത്തതെന്നും ആരോപണമുണ്ട്. പബ്ലിക് പോളിസി എക്സിക്യൂട്ടീവ് ആയ അംഖി ദാസ് ആണ് ഇതിന് പിന്നിലെന്ന് ലേഖനം ആരോപിച്ചിരുന്നു. ബി.ജെ.പിയുടെയും മറ്റ് ഹിന്ദുത്വ സംഘടനകളുടേയും നേതാക്കൾ നടത്തിയ വിദ്വേഷ പരാമർശങ്ങൾ ഉൾപ്പെടെ നീക്കം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു എന്നും ലേഖനം ചൂണ്ടിക്കാട്ടിയിരുന്നു. മതപരമായ വിദ്വേഷം വളർത്തുന്ന തരത്തിലുള്ള അപകീർത്തികരമായ പരാമർശങ്ങൾ ഉൾകൊള്ളുന്ന വീഡിയോകൾ ഫേസ്ബുക്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ നീക്കം ചെയ്യാറുണ്ട്.
അതേസമയം, ഫേസ്ബുക്ക് പ്രതിനിധികളെ വിളിച്ചുവരുത്താനുള്ള ശശി തരൂരിന്റെ നടപടിക്കെതിരെ ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ശശി തരൂർ ഫേസ്ബുക്ക് പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന പ്രസ്താവന നടത്തിയതെന്ന് ആരോപിച്ചാണ് ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തിയത്.