അബുദാബി: പ്രമുഖ സ്‌ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഓൺലൈനിലൂടെ പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത വേണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഓൺലൈനിലൂടെ ഓർഡർ ചെയ്‌ത സാധനങ്ങൾ ലഭിക്കാത്ത ഒട്ടേറെ പേർ പരാതിപ്പെട്ട പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വിലക്കുറവിൽ സാധനങ്ങൾ വാഗ്‌ദാനം ചെയ്‌താണ് തട്ടിപ്പ്. കോവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിനെ കൂടുതലായി ആശ്രയിച്ചതോടെ തട്ടിപ്പുകാരും സജീവമായി. വ്യാജ വെബ്സൈറ്റാണെന്ന് തിരിച്ചറിയാതെ സാധനങ്ങൾ ഓർഡർ ചെയ്‌ത നിരവധി പേർക്ക് പണം നഷ്‌ടമായി. മറ്റു ചിലർക്ക് വ്യാജ ഉൽപന്നങ്ങളാണ് ലഭിച്ചത്. ഒറ്റനോട്ടത്തിൽ യഥാർഥ സൈറ്റാണെന്ന് തോന്നുന്ന വെബ്സൈറ്റ് നിർമിച്ച് വൻതുക ഇളവ് നൽകിയാണ് തട്ടിപ്പുകാർ ഉപയോക്‌താക്കളെ ആകർഷിക്കുന്നതെന്ന് അബുദാബി പോലീസിലെ ഫോറൻസിക് സെക്യൂരിറ്റി മേധാവി മേജർ ജനറൽ മുഹമ്മദ് അൽ റാഷിദി പറഞ്ഞു.
ഇത്തരം വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയാൽ ബാങ്ക് അക്കൗണ്ടിലെ പണം വരെ നഷ്‌ടപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഇടപാട് നടത്തുന്നതിനു മുൻപ് വെബ്സൈറ്റിന്റെ ആധികാരികത ഉറപ്പുവരുത്തണം. മറ്റു രാജ്യങ്ങളിലിരുന്നാണ് പലരും തട്ടിപ്പ് നടത്തുന്നത്. ആദായ വിൽപനയെന്നു കാണുമ്പോഴേക്കും ചാടിവീഴുന്നവരാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലെന്നും അദ്ദേഹം പറയുന്നു.
ഇത്തരക്കാരുടെ ചതിയിൽപെട്ടവർക്ക് 800 2626 ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ 2828 നമ്പറിൽ എസ്എംഎസ് ആയോ [email protected] ഇ- മെയിലായോ അബുദാബി പോലീസിന്റെ ആപ്പിലോ പരാതിപ്പെടാമെന്നും മേജർ ജനറൽ മുഹമ്മദ് അൽ റാഷിദി പറഞ്ഞു.
Also Read: ‘പറഞ്ഞാൽ മനസിലാകില്ലേ’; ദിഷാ രവിയുടെ ഹരജിയിൽ കേന്ദ്രത്തെ വിമർശിച്ച് ഡെൽഹി ഹൈക്കോടതി