ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്ക് മുന്നോടിയായി കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് എത്തിത്തുടങ്ങി. പലയിടങ്ങളിലും പോലീസ് ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്‌ളിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ കർഷകർക്ക് സർക്കാരും പോലീസും അനുമതി നൽകിയിരുന്നെങ്കിലും ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ചിരിക്കുന്നത് കർഷകരുടെ യാത്രക്ക് തടസം സൃഷ്‌ടിക്കുന്നുണ്ട്.
ഹരിയാനയെയും ഡെൽഹിയെയും വിഭജിക്കുന്ന സിംഘു അതിർത്തിയിൽ അയ്യായിരത്തിൽ അധികം പ്രതിഷേധകർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് ഡെൽഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുകയാണ്. ആയിരക്കണക്കിന് കർഷകർ ഇതിനോടകം കാൽനടയായി രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ച് കഴിഞ്ഞു. നവംബർ അവസാനം ആരംഭിച്ച പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ് സിംഘു അതിർത്തി.
ഡെൽഹിയുടെ പടിഞ്ഞാറ് ഭാഗത്തെ തിക്രി അതിർത്തിയിലും പ്രക്ഷോഭം രൂക്ഷമാണ്. പ്രതിഷേധകരോട് ശാന്തരാകാൻ കർഷക നേതാക്കൾ ആവശ്യപ്പെട്ടു. റാലിയുടെ സമയം തീരുമാനിക്കാൻ പോലീസുകാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.
വലിയ പോലീസ് സന്നാഹമാണ് ഡെൽഹി അതിർത്തികളിൽ ഒരുക്കിയിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിന് സുരക്ഷയൊരുക്കുന്ന പോലീസുകാർ തന്നെയാണ് ട്രാക്‌ടർ റാലിക്കും സുരക്ഷ നൽകുക. റാലി തീർത്തും സമാധാനപരം ആയിരിക്കണമെന്ന് സർക്കാർ കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം