മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ സിനിമ തിയേറ്ററുകൾ അടച്ചു തുടങ്ങി. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തിൽ ഉടമകൾ എത്തുന്നത്. പുതിയ സിനിമകളുടെ റിലീസ് മാറ്റി വച്ചതും, കോവിഡ് വ്യാപനം കൂടിയതോടെ കാണികളുടെ എണ്ണം കുറയാന്‍ തുടങ്ങിയതും തിയേറ്ററുകള്‍ അടച്ചിടുകയാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഉടമകളെ എത്തിക്കാന്‍ കാരണമായിട്ടുണ്ട്.
കൂടാതെ ഇന്ന് മുതൽ മഹാരാഷ്‌ട്രയിലെ തിയേറ്ററുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ മറ്റ് സംസ്‌ഥാനങ്ങളിലെ സ്‌ഥിതിയും വ്യത്യസ്‌തമല്ല. തമിഴ്‌നാട്, കർണാടക, രാജസ്‌ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിലും നിലവിൽ 50 ശതമാനം ആളുകൾക്ക് മാത്രമാണ് തിയേറ്ററുകളിൽ പ്രവേശനാനുമതി നൽകുന്നത്.
സ്‌പൈഡര്‍മാന്‍: നോ വേ ഹോം, പുഷ്‌പ: ദി റൈസ്, 83 തുടങ്ങിയ സിനിമകളാണ് നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവ കൂടി പിൻവലിക്കുന്നതോടെ മിക്ക തിയേറ്ററുകളും പ്രദർശനം നിർത്താനാണ് സാധ്യത. ജേഴ്സി, രാധേ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങൾ ഈയടുത്ത് തിയേറ്ററുകളിൽ എത്തേണ്ടതാണ്. എന്നാൽ കോവിഡിനെ തുടർന്ന് ഇവയുടെയെല്ലാം റിലീസ് നീട്ടി വച്ചിരിക്കുകയാണ്. നിലവിൽ പുതിയ സിനിമകളുടെ റിലീസ് മാര്‍ച്ച് അവസാനമോ ഏപ്രിലിലോ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തിയേറ്റര്‍ ഉടമകള്‍.
Read also: ഇണകളെ ഇരകളാകുന്ന ഭർത്താക്കൻമാർ; യൂട്യൂബ് വഴി യുവതിയുടെ വെളിപ്പെടുത്തൽ, വഴിത്തിരിവ്