കൊൽക്കത്ത: ഫ്ളാറ്റ് തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് സമൻസ് അയച്ചു. സെപ്‌റ്റംബർ 12ന് കൊൽക്കത്തയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. അപ്പാർട്ട്മെന്റുകൾ നൽകാമെന്ന് പറഞ്ഞു ആളുകളെ കബളിപ്പിച്ചു പണം തട്ടി എന്നാണ് ആരോപണം. ബിജെപി ശങ്കുദേബ് പാണ്ഡെയയാണ് പരാതി നൽകിയത്. തുടർന്ന് ഇഡി കേസെടുക്കുകയായിരുന്നു.
സെവൻ സെൻസ് ഇന്റർനാഷണൽ എന്ന റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ ഡയറക്‌ടർമാരിൽ ഒരാളായിരുന്നു നുസ്രത്ത് ജഹാൻ. രാജർഹട്ടിൽ അപ്പാർട്ട്മെന്റുകൾ നൽകാമെന്ന് പറഞ്ഞു ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽ നിന്ന് അഞ്ചു വർഷം മുൻപ് പണം വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി. 5.5 ലക്ഷം രൂപ വീതമാണ് ഓരോരുത്തരിൽ നിന്ന് വാങ്ങിയത്. പറഞ്ഞ സമയത്തിനുള്ളിൽ കമ്പനി ഫ്ളാറ്റുകൾ വിതരണം ചെയ്യാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിയെത്തിയത്.
2018 ആയിട്ടും ഫ്ളാറ്റുകൾ ലഭിക്കാതായതോടെ പോലീസ് ഇടപെടുന്നില്ലെന്ന് ആരോപിച്ചു പരാതിക്കാർ കോടതിയെ സമീപിച്ചു. 24 കോടി രൂപ ഡയറക്‌ടർമാർ സ്വന്തം പേരിൽ ഭൂമി വാങ്ങാനാണ് ഉപയോഗിച്ചതെന്ന് പരാതിക്കാർ പറയുന്നു. കൊൽക്കത്തയിലെ അലിപൂർ കോടതിയിലാണ് നുസ്രത്തിനെതിരെ പരാതി എത്തിയത്. പരാതി അന്വേഷിക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ നുസ്രത്ത് ജഹാൻ നിഷേധിച്ചു.
പത്ത് വർഷം മുമ്പുള്ള കേസാണെന്നും താൻ 2017ൽ കമ്പനിയിൽ നിന്ന് രാജിവെച്ചതാണെന്നും നുസ്രത്ത് വിശദീകരിച്ചു. തന്റെ അഭിഭാഷകൻ പരാതിക്കാർക്ക് മറുപടി നൽകും. 2014-16ൽ കമ്പനിയുടെ ഡയറക്‌ടറായിരിക്കുമ്പോൾ കമ്പനിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നു. ഫ്ളാറ്റിന്റെ കൈവശം സംബന്ധിച്ച് നിയമപരമായ തർക്കമുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണെന്നും നുസ്രത്ത് പറഞ്ഞു.
Most Read| ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്‌ജുവും അശ്വിനും ടീമിലില്ല