ലണ്ടൻ: ഗാന്ധിജിയുടേതെന്ന് കരുതുന്ന സ്വർണ്ണം പൂശിയ കണ്ണട ബ്രിട്ടനിൽ ലേലത്തിന്. ‘മഹാത്മാഗാന്ധി’ എന്ന് രേഖപ്പെടുത്തിയാണ് കണ്ണട ലേലത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ രൂപയിൽ കണ്ണട ഏകദേശം 10 ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ ലേലത്തിൽ നേടുമെന്നാണ് കണക്കുകൂട്ടൽ. ഗാന്ധിജി സമ്മാനമായി നൽകിയതാണ് ഈ കണ്ണട എന്നാണ് കരുതുന്നത്.
ലാൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ എന്ന ലേലക്കമ്പനിയാണ് കണ്ണട ലേലത്തിൽ വച്ചിരിക്കുന്നത്. ഇവർക്ക് ലെറ്റർ ബോക്സിൽ കവറിലാക്കിയ നിലയിലാണ് കണ്ണട ലഭിച്ചതെന്ന് കമ്പനിയിലെ ആൻഡി സ്റ്റോവ് പറഞ്ഞു. കണ്ണട കൈമാറിയ വ്യക്തി അതിന്റെ യഥാർത്ഥ വില വ്യക്തമാക്കിയിരുന്നില്ല. കണ്ണടക്ക് പ്രത്യേകതയൊന്നും ഇല്ലെന്ന് തോന്നുകയാണെങ്കിൽ ലേലത്തിൽ വക്കാതെ ഉപേക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായി സ്റ്റോവ് വെളിപ്പെടുത്തി.
എന്നാൽ കണ്ണടയുടെ പ്രാധാന്യവും അതിന് കമ്പനി നൽകിയ മൂല്യവും കേട്ടപ്പോൾ കണ്ണട കൈമാറിയ വ്യക്തി അത്ഭുതപെട്ടുപോയെന്ന് സ്റ്റോവ് പറഞ്ഞു. ഇയാളുടെ പിതാവിന്റെ അമ്മാവന് സമ്മാനമായി ലഭിച്ചതായിരുന്നു ഈ കണ്ണട. 1910 മുതൽ 1930 വരെയുള്ള കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയത്തിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് ആ സമയത്താണ് കണ്ണട ലഭിച്ചത്. എന്നാൽ 1910 കളിലോ 1920 കളുടെ ആദ്യമോ ഗാന്ധിജി കണ്ണട ഉപയോഗിച്ചതിന് തെളിവുകളൊന്നും ലഭ്യമല്ല. എന്നിരുന്നാലും ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ തന്റെ ആദ്യനാളുകളിൽ ഉപയോഗിച്ചതാവാം ഈ കണ്ണട എന്നാണ് കരുതുന്നത്. ഗാന്ധിജി ഉപയോഗിച്ച കണ്ണടയുടെ അതേ ആകൃതിയിലാണ് ഇതിന്റെയും നിർമ്മാണമെന്ന് ആൻഡി സ്റ്റോവ് അവകാശപ്പെട്ടു.
കണ്ണടയുമായി ബന്ധപ്പെട്ട ചരിത്രമടങ്ങിയ കുറിപ്പും കണ്ണടയോടൊപ്പം പ്രദർശിപ്പിക്കുന്നുണ്ട്. ‘ഗാന്ധിജിയുടെ രൂപസവിശേഷതകളിൽ ഓർമ്മയിൽ തങ്ങി നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ വട്ടക്കണ്ണട. സ്വർണ്ണം പൂശിയ ഈ കണ്ണട തന്നെ സഹായിച്ച വ്യക്തിക്ക് ഉപയോഗിക്കാൻ ഗാന്ധിജി നൽകിയതാവണം. അസാധാരണവും ചരിത്രപരമായി പ്രാധാന്യമുള്ളതുമായ കണ്ണട’ എന്നിങ്ങനെയാണ് ലേലക്കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ അമ്മാവന് ഉപകാര സ്മരണയ്ക്കായി ഗാന്ധിജി നൽകിയ കണ്ണട എന്ന ഉടമസ്ഥന്റെ വിശദീകരണവും ഇതിനോടൊപ്പം കമ്പനി നൽകിയിട്ടുണ്ട്.