നീലേശ്വരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ തയ്യൽത്തൊഴിലാളിയായ എൻവി കൃഷ്‌ണന്റെ ഓലകൊണ്ട് നിർമിച്ച വീടാണ് പൂർണമായും നശിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്.
ശനിയാഴ്‌ച രാവിലെ ആയിരുന്നു സംഭവം. കൃഷ്‌ണന്റെ ഭാര്യ ഗീത ഗ്യാസടുപ്പിൽ പാചകം ചെയ്യുന്നതിനിടെ വെള്ളമെടുക്കാൻ തൊട്ടടുത്തുള്ള തറവാട് വീടിനടുത്തേക്ക് പോയപ്പോൾ ആയിരുന്നു ഉഗ്രശബ്‌ദത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചത്. ശബ്‌ദം കേട്ട് എത്തിയപ്പോഴേക്കും വീട് പൂർണമായും അഗ്‌നിക്കിരയായിരുന്നു. സംഭവസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
30 അടിയോളം മുകളിലേക്ക് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. തൊട്ടടുത്ത് പുതുതായി പണി കഴിപ്പിക്കുന്ന ഇവരുടെ വീടിന്റെ ജനലിനും സമീപത്തെ തെങ്ങുകൾക്കും തീപിടിച്ചു. വീടിനകത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളും പൂർണമായും കത്തിനശിച്ചു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശമാണ് കണക്കാക്കുന്നത്. നാലുവർഷത്തോളമായി കൃഷ്‌ണനും കുടുംബവും ഈ ഓലപ്പുരയിലാണ് താമസിക്കുന്നത്.
അതേസമയം നീലേശ്വരം നഗരസഭാ വാർഡ് കൗൺസിലർമാരായ വിനു നിലാവിന്റെയും അൻവർ സാദിക്കിന്റെയും ഇടപെടലിലൂടെ ഇവർക്ക് പുതിയ ഗ്യാസ് സിലിണ്ടറും അടുപ്പും നൽകി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എം രാജഗോപാലൻ എംഎൽഎ, നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പിപി മുഹമ്മദ് റാഫി, കൗൺസിലർമാർ തുടങ്ങിയവർ സ്‌ഥലം സന്ദർശിച്ചു. സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേന, നീലേശ്വരം പോലീസ്, എന്നിവരും സ്‌ഥലത്തെത്തിയിരുന്നു.
Malabar News: വളയം പോലീസ് സ്‌റ്റേഷൻ കെട്ടിടം പൊളിക്കും; ബദൽ സംവിധാനം ഒരുക്കും