തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിശ്‌ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലാ ഓഫിസുകളില്‍ മാത്രമുണ്ടായിരുന്ന ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍ തസ്‌തികയാണ് ഇപ്പോള്‍ 14 ജില്ലകളിലും വ്യാപിപ്പിച്ചത്. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫിസര്‍മാരെയാണ് ജില്ലാ ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരാക്കി നിയമ ഭേദഗതി വരുത്തിയത്. വനിത ശിശുവികസന വകുപ്പ് ഡയറക്‌ടറെ ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫിസറായും നിയമിച്ചു.
സംസ്‌ഥാനത്ത് സ്‍ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്‍ത്രീധനത്തിനെതിരെ കർശന നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നത്. വര്‍ത്തമാനകാല സാഹചര്യത്തില്‍ സ്‍ത്രീധനത്തിനെതിരെ ശക്‌തമായ നടപടികളെടുക്കുന്നതിന്റെ ഭാഗമായാണ് ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിയമിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി.
ജില്ലാതലത്തിലെ പ്രൊഹിബിഷന്‍ ഓഫിസര്‍മാരുടെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നും സ്‍ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ സ്‍ത്രീകളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൂടാതെ ജില്ലാതല അഡ്വൈസറി ബോര്‍ഡ് രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം ബോധവൽക്കരണ പ്രവര്‍ത്തനങ്ങൾ ശക്‌തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി കോളേജുകള്‍, എന്‍എസ്എസ് എന്നിവരുമായി സഹകരിച്ച് ജന്‍ഡര്‍, സ്‍ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ എന്നീ വിഷയങ്ങളില്‍ അവബോധ ക്ളാസുകളും സംഘടിപ്പിച്ചു വരുന്നതായും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, സർവകലാശാലകളിൽ പഠനത്തിനെത്തുന്ന വിദ്യാർഥികളിൽ നിന്ന് സ്‍ത്രീധനം വാങ്ങില്ലെന്ന ബോണ്ട് എഴുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച് ചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനം. നിരവധി പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കുന്ന സ്‌ത്രീധന സമ്പ്രദായം തുടച്ചു നീക്കുന്നതിന് കേരളത്തിലെ സർവകലാശാലകൾ ശക്‌തമായ പ്രചാരണം തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Most Read: ഡെൽഹിയിൽ ദേവാലയം തകർത്ത സംഭവം; പ്രശ്‌നം പരിഹരിക്കുമെന്ന് കെജ്‌രിവാൾ