തിരുവനന്തപുരം: 295 താൽക്കാലിക തസ്‌തികകളിലേക്കു പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ച ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തായതിനു പിന്നാലെ കോർപറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ.
കോർപറേഷനിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. സിപിഎം സംസ്‌ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നിർദേശം. ഉത്തരവ് വൈകിട്ടോടെ പുറത്തിറങ്ങും.
വേഗത്തിലുള്ള നടപടി സർക്കാരിന്റെ മുഖം രക്ഷിക്കാൻ സാധ്യമാകുമെന്ന് കണ്ടാണ് അതി വേഗത്തിലുള്ള തീരുമാനം. പ്രധാന തസ്‌തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്‌ടക്കാരെ കുത്തിനിറക്കുന്നു എന്ന ശക്‌തമായ ആക്ഷേപം ഉയരുകയും വിജിലൻസിന് പരാതിലഭിക്കുകയും ചെയ്‌തത് പാർട്ടിക്കും സർക്കാരിനും തിരുവനന്തപുരം കോർപറേഷനും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർക്കും ഉണ്ടാക്കിയ കോട്ടം തിരുത്താനാണ് നടപടി.
താൽക്കാലിക ഒഴിവുകളായ 295 എണ്ണം അടിയന്തരമായി നികത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്‌തികകളുടെ എണ്ണമടക്കം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കത്തയച്ചില്ലെന്ന് മേയറും കത്ത് കിട്ടിയില്ലെന്ന് ആനാവൂര്‍ നാഗപ്പനും വിശദീകരിച്ചപ്പോൾ, സ്വജന പക്ഷപാതവും സത്യപ്രതിജ്‌ഞാ ലംഘനവും ആരോപിച്ച് മേയര്‍ക്കെതിരെ പ്രക്ഷോഭം ശക്‌തമാക്കുകയാണ് പ്രതിപക്ഷം.
കത്തയച്ച ഒന്നാംതിയതി ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ പാര്‍ലമെന്റ് മാര്‍ച്ചിൽ പങ്കെടുക്കാൻ ദില്ലിയിൽ ആയിരുന്നെന്നുമാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തിന്റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്‌തതയില്ലെന്നും സ്വന്തം നിലക്കും പാര്‍ട്ടി തലത്തിലും വിഷയം അന്വേഷിക്കുമെന്നും മേയര്‍ അറിയിക്കുമ്പോൾ കത്ത് കിട്ടിയില്ലെന്നാണ് ആനാവൂരിന്റെ പ്രതികരണം.
Most Read: വിഴിഞ്ഞം സമരശക്‌തി ക്ഷയിച്ചു: ആവശ്യങ്ങൾ തള്ളി സർക്കാർ; വിദേശ ഫണ്ട് കുരുക്കാകുന്നു