മാനന്തവാടി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വയനാട്ടിൽ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷ്, പോൾ എന്നിവരുടെ വീടുകളും പരിക്കേറ്റ ശരത്തിന്റെ വീടും, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും ഗവർണർ സന്ദർശിക്കും. മാനന്തവാടി ബിഷപ്‌സ് മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം വൈകിട്ടോടെ വിമാനമാർഗം തിരുവനന്തപുരത്തേക്ക് മടങ്ങും.
ഇന്നലെ വൈകിട്ടോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്. അതിനിടെ, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എംപിയും വയനാട്ടിൽ എത്തിയിരുന്നു. വന്യമൃഗ അക്രമണത്തിനെതിരെ ഫലപ്രദമായ പരിഹാരം കാണാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്നും, ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്നും രാഹുൽ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.
അതിനിടെ, മാനന്തവാടി പടമലയിൽ കർണാടക തുരത്തിയ മോഴയാനയായ ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കർണാടക 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടകയിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം