ലഖ്‌നൗ: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണം എന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ. രണ്ടാഴ്‌ചത്തെ അന്വേഷണ റിപ്പോർട്ട് സംസ്‌ഥാന സർക്കാരിന് സമർപ്പിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകണമെന്നും യുപി സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പോലീസ് മേധാവി വഴി സുപ്രീം കോടതിയിൽ സമർപ്പിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് പൂർണ്ണ സുരക്ഷ ഏർപ്പെടുത്തിയതായും യുപി സർക്കാർ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയ സുരക്ഷയുടെ വിശദാംശങ്ങളും സുരക്ഷക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടികയും യുപി സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. നിരീക്ഷണത്തിനായി എട്ട് സിസിടിവി ക്യാമറകൾ പെൺകുട്ടിയുടെ വീടിന് പുറത്ത് സ്‌ഥാപിച്ചിട്ടുണ്ടെന്നും കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറില്ലെന്ന് പോലീസ് ഉറപ്പുവരുത്തിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യുപി സർക്കാർ പറഞ്ഞു.
കേസ് ഡെൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ എതിർക്കാനാണ് യുപി സർക്കാരിന്റെ തീരുമാനം. സിബിഐ അന്വേഷണം തുടങ്ങിയത് ചൂണ്ടിക്കാട്ടി ഈ ആവശ്യത്തെ എതിർക്കാനാണ് ഇന്നലെ ലഖ്‌നൗവിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. ഇതേത്തുടർന്നാണ് സുപ്രീം കോടതിയിൽ യുപി സർക്കാർ പുതിയ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
Also Read: പൊലീസ് നടപടിയെടുത്തില്ല; യുപിയില്‍ പീഡനത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്‌മഹത്യ ചെയ്‌തു
അതേസമയം, സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴിയെടുക്കാൻ സിബിഐ തീരുമാനിച്ചു. ഹാജരാകാൻ 3 പേർക്കും സിബിഐ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്‌ഥർ കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്‌തിരുന്നു. സഹോദരനെ നാല് മണിക്കൂറാണ് സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തത്. സഹോദരങ്ങളേയും പിതാവിനേയും സിബിഐ ഓഫീസിലെത്തിച്ചു. ഇന്ന് തന്നെ മൊഴിയെടുക്കും. മാതാവിന്റെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തും
പെൺകുട്ടിയുടെ കുടുംബം നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിൽ സംഭവം പുനരാവിഷ്‌കരിച്ചു. പെൺകുട്ടിയെ ദഹിപ്പിച്ച സ്ഥലത്തുനിന്നും സിബിഐ തെളിവുകൾ ശേഖരിച്ചു. 15 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read: വിദ്വേഷ പരാമർശം; അർണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ച് മുംബൈ പോലീസ്