ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട പത്താം ക്‌ളാസ് വിദ്യാർഥി അഭിമന്യു രാഷ്‌ട്രീയ പ്രവർത്തകനല്ലെന്ന് പിതാവ് അമ്പിളി കുമാർ. ‘ഒരു പ്രശ്‌നത്തിനും പോകാത്ത കുട്ടിയാണ് അഭിമന്യു. അവൻ പത്താം ക്‌ളാസിൽ പഠിക്കുകയാണ്, ഇന്ന് പരീക്ഷയുമുണ്ടായിരുന്നു. അവന്റെ സഹോദരൻ അനന്തു ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. കുടുംബം കമ്യൂണിസ്‌റ്റുകാരാണ് എങ്കിലും അഭിമന്യു രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്കൊന്നും പോകാറില്ല’- അമ്പിളി കുമാർ പറയുന്നു.
ഫോൺ വിളിച്ചപ്പോൾ ഉടൻ വരുമെന്ന് പറഞ്ഞ മകനെ പിന്നീട് അമ്പിളി കുമാർ കാണുന്നത് ആശുപത്രിയിൽ മരിച്ച നിലയിലാണ്. അതേസമയം, സിപിഐഎമ്മിന്റെ ലോക്കൽ ഏരിയ കമ്മിറ്റി സെക്രട്ടറി പറയുന്നത് അഭിമന്യു സ്‌കൂളിൽ എസ്‌എഫ്‌ഐക്കായി രാഷ്‌ട്രീയ പ്രവർത്തനം നടത്തിയിരുന്നു എന്നാണ്.
അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്തെ ആർഎസ്‌എസ് പ്രവർത്തകരുടെ മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ ഡിവൈഎഫ്‌ഐ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ചാരുംമൂട് ഏറിയ കമ്മിറ്റി സെക്രട്ടറി ബിനു പറഞ്ഞു. എന്നാൽ, തങ്ങൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം രാത്രി പടയണിവട്ടം ക്ഷേത്രത്തിലെ ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേർ കസ്‌റ്റഡിയിലായിരുന്നു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സജയ് ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. സജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പോലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിൻ്റെ പശ്‌ചാത്തലത്തിൽ വള്ളികുന്നത്ത് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.
Also Read: പ്രോട്ടോക്കോൾ ലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി