കാസർഗോഡ്: നീലേശ്വരത്ത് എലിപ്പനിയെ തുടർന്ന് രണ്ടുപേർ മരിക്കുകയും ഏഴുപേർക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ സുരക്ഷാ നടപടികളുമായി ആരോഗ്യവകുപ്പും നഗരസഭയും രംഗത്ത്. എലിപ്പനി സ്‌ഥിരീകരിച്ച പാലായി, പാലാത്തടം, തോട്ടുമ്പുറം ഭാഗങ്ങളിൽ നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതർ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും നടത്തി.
പ്രദേശത്ത് നടന്ന സർവേയിൽ കൂടുതലായും വയലിൽ കൃഷിപ്പണിയെടുത്തവർക്കും തൊഴിലുറപ്പ് ജോലി ചെയ്‍തവർക്കാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. മൂന്ന് ക്യാമ്പുകളിലായി 156 പേരെ പരിശോധിച്ചു. രോഗലക്ഷണം കാട്ടിയ 32 പേരുടെ രക്‌തം പരിശോധനക്കയച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്തയുടെ നേതൃത്വത്തിലുള്ള നഗരസഭാ സംഘവും സ്ഥലത്തെത്തി.
വയലിൽ ജോലിയെടുക്കുന്നവരും, തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരും ഡോക്‌സി സൈക്ളിൻ ഗുളിക കഴിക്കണമെന്നും രോഗലക്ഷണമുള്ളവർ സ്വയം ചികിൽസിക്കാതെ ഡോക്‌ടറെ കാണണമെന്നും ക്യാമ്പിൽ താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ജമാൽ അഹമ്മദ് അറിയിച്ചു. ഡോ. എസ് സന്ധ്യ, ഡോ. അമ്പിളി രാമചന്ദ്രൻ, ഡോ. ഡിഎസ് അമൽ എന്നിവർ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: ഇന്ധനവില ഇന്നും കൂടി; കേരളത്തിൽ സർവകാല റെക്കോർഡ്