തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫിസര്‍ ഗ്രേഡ് വണ്‍ സരിതയുടെ (45) നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്‌ടമാണെന്ന് മന്ത്രി പറഞ്ഞു.
‘കല്ലറ സിഎഫ്എല്‍ടിസിയില്‍ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ ഇവര്‍ വീട്ടില്‍ ക്വാറന്റെയ്നിലായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടില്‍ മരണമടഞ്ഞതായി ബന്ധുക്കള്‍ കണ്ടത്.
കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ സരിതയ്‌ക്ക് ഉണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്‌ടമാണ്. സരിതയുടെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നു’, മന്ത്രി അറിയിച്ചു.
താലൂക്കാശുപത്രിയിൽ ജോലി ചെയ്‌തു വരുന്നതിനിടെ കല്ലറയിൽ പുതുതായി തുടങ്ങിയ സിഎഫ്എൽടിസിയിൽ സരിതക്ക് ഡ്യൂട്ടി ലഭിക്കുകയും അവിടേക്ക് മാറുകയും ആയിരുന്നു. ഇന്നലെ രാത്രിയിൽ മരണം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
സരിതയെ കൂടാതെ വർക്കലയിലെ നിരവധി ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്‌ഥിതിയാണ് നിലവിൽ ഉള്ളതെന്നും കോവിഡിനെ ആരും നിസാരമായി കാണരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: റിപ്പബ്‌ളിക് പരേഡ് വൈകും; 75 വർഷത്തിനിടെ ആദ്യം