തിരുപ്പതി: പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി ആന്ധ്രാപ്രദേശിൽ 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വ്യോമനിരീക്ഷണം നടത്തി. 12 പേർ കഡപ്പയിലും എട്ട് പേർ ചിറ്റൂരിലും ഏഴ് പേർ അനന്തപുരിലും രണ്ട് പേർ കുർനൂലിലും മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോർട്.
റായലസീമ മേഖലയിലാണ് പ്രളയം രൂക്ഷം. ചിറ്റൂർ, കഡപ്പ, കുർനൂൽ, അനന്തപുർ ജില്ലകൾ പ്രളയക്കെടുതിയിലാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട രണ്ട് ന്യൂനമർദ്ദങ്ങളാണ് പ്രകൃതിക്ഷോഭത്തിന് ഇടയാക്കിയത്.
സംസ്‌ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രമായ തിരുപ്പതിയിൽ വെള്ളം കയറി. നൂറിലധികം പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ക്ഷേത്രത്തിലേക്കുള്ള ചുരവും നടപ്പാതയും മഴയെ തുടർന്ന് അടച്ചു. അനന്തപുർ ജില്ലയിലെ കാദിരി നഗരത്തിൽ മൂന്നുനില കെട്ടിടം വെള്ളിയാഴ്‌ച രാത്രി കനത്ത മഴയിൽ തകർന്നുവീണ് മൂന്ന് കുട്ടികളും വയോധികയും മരിച്ചു. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ നാല് പേർ കുടുങ്ങിക്കിടക്കുന്നതായി പോലീസ് പറഞ്ഞു. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തിരുപ്പതിക്ക് സമീപമുള്ള സ്വർണമുഖി നദിയും സംഭരണിയും കരകവിഞ്ഞു. ആന്ധ്രാ സർക്കാരിന്റെ മൂന്ന് ബസുകൾ ഉപേക്ഷിക്കേണ്ടി വന്നതായും 12 ബസുകൾ ഒഴുക്കിൽപെട്ടതായും അധികൃതർ അറിയിച്ചു. കഡപ്പ വിമാനത്താവളം വ്യാഴാഴ്‌ച വരെ അടച്ചിടും. മറ്റൊരു നദിയായ ചെയ്യുരുവും നിറഞ്ഞൊഴുകുകയാണ്.
Also Read: ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി