മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ ആര്യന്‍ ഖാനെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്താൻ തെളിവില്ല.
കഴിഞ്ഞ ഒക്‌ടോബർ 28നാണ് ആര്യന്‍ ഉൾപ്പടെ ഉള്ളവർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 14 പേജുകളുള്ള ഈ ഉത്തരവിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നത്. എന്‍സിബി സമര്‍പ്പിച്ച ഇവരുടെ വാട്‍സ്ആപ്പ് ചാറ്റുകള്‍ ഉൾപ്പടെ പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി വ്യക്‌തമാക്കിയത്.
ആര്യനുള്‍പ്പെടുന്ന മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്‌തെന്നോ, ഫോണില്‍ ബന്ധപ്പെട്ടെന്നോ കരുതി അത് ഗൂഢാലോചനയാകില്ലെന്നും സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളല്ല ഇവയെന്നും കോടതി നിരീക്ഷിച്ചു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ടാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ 3നായിരുന്നു അറസ്‌റ്റ്. ആര്യൻ ഖാൻ ഉൾപ്പടെ എട്ട് പേരാണ് എന്‍സിബി നടത്തിയ മിന്നല്‍ റെയ്‌ഡിൽ പിടിയിലായത്.
കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഐ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ റെയ്‌ഡിൽ എന്‍സിബി പിടികൂടിയിരുന്നു.
Most Read: താങ്ങുവിലയിൽ ഉൾപ്പടെ വ്യക്‌തത വേണം; സമരം തുടരാൻ കർഷകർ