ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരോധന കേസ് പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് വിശാല ബെഞ്ചിലേക്ക് മാറ്റി. പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് കോളേജുകളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ പാസാക്കാൻ സിംഗിൾ ബെഞ്ച് വിസമ്മതിക്കുകയും വിശാല ബെഞ്ചിന് വിടുകയുമായിരുന്നു.
അതേസമയം, ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കോളേജുകളിലെ സംഘര്‍ഷം തെരുവുകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാർഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞതിനെതിരെ വിവിധയിടങ്ങളില്‍ സ്‌കൂളുകൾക്ക് മുന്നില്‍ കുത്തിയിരുന്ന് വിദ്യാർഥിനികള്‍ പ്രതിഷേധിച്ചു. കാവി ഷാളും കാവി തൊപ്പിയും ധരിച്ചാണ് ഒരു സംഘം വിദ്യാർഥികള്‍ കോളേജുകളിൽ എത്തിയത്.
സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ കർണാടക സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി നൽകി. മൂന്ന് ദിവസത്തേക്കാണ് അവധി നൽകിയിരിക്കുന്നത്. സംസ്‌ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്‌തു.
‘എല്ലാ വിദ്യാർഥികളോടും അധ്യാപകരോടും സ്‌കൂളുകളുടെയും കോളേജുകളുടെയും മാനേജ്‌മെന്റുകളോടും കർണാടകയിലെ ജനങ്ങളോടും സമാധാനവും ഐക്യവും നിലനിർത്താൻ ഞാൻ അഭ്യർഥിക്കുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണം’; ബസവരാജ് എസ് ബൊമ്മൈ ട്വിറ്ററിൽ കുറിച്ചു.
Most Read: തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; മോദിയോട് രാഹുൽ