കോട്ടയം: ജോസ് കെ മാണിയെ കൂട്ടുപിടിച്ച് എൽഡിഎഫ് തകർത്ത് കളഞ്ഞത് യുഡിഎഫിന്റെ ചരിത്ര കോട്ടയെ. രാഷ്‌ട്രീയത്തിൽ ജോസഫ് ആണോ ജോസാണോ ശക്‌തൻ എന്ന പ്രധാനപ്പെട്ട ചോദ്യത്തിന് ഉത്തരം കൂടിയാണ് എൽഡിഎഫിന്റെ സ്വപ്‍ന നേട്ടം.
വർഷങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണി കഠിന പ്രയത്നം നടത്തിയിട്ടും ഇടത്തോട്ട് ചായാൻ തയാറാകാതിരുന്ന പഞ്ചായത്തുകളിൽ 39 എണ്ണം ഇത്തവണത്തെ തദ്ദേശപ്പോരിൽ ചൂടിൽ ചുവന്നു. 2015ൽ 48 ഇടങ്ങളിൽ ആധിപത്യം നേടിയ യുഡിഎഫ് ഇത്തവണ 24 ഇടങ്ങളിലേക്ക് ചുരുങ്ങി. ചരിത്രത്തിൽ ആദ്യമായി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയും യുഡിഎഫിനെ കൈവിട്ടു. ഈ നേട്ടം എൽഡിഎഫ് പോലും പ്രതീക്ഷിച്ചു കാണില്ല. അതേസമയം, പള്ളിക്കത്തോട് മുത്തോളി പഞ്ചായത്തുകൾ ബിജെപി പിടിച്ചെടുത്തു.
ജില്ലാ പഞ്ചായത്തിലെ അധ്യക്ഷ സ്‌ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ജോസ് കെ മാണിയും പിജെ ജോസഫും തമ്മിൽ തെറ്റാൻ കാരണം. ഇത് പിന്നീട് ജോസിന്റെ എൽഡിഎഫ് പ്രവേശത്തിന് കാരണമായി. പിന്നീട് ജോസും ജോസഫും ചിഹ്‌നത്തിന് വേണ്ടി പോരടിക്കുന്നത് കേരളം കണ്ടു. അവസാനം രണ്ടില ചിഹ്‌നത്തിനൊപ്പം കോട്ടയവും ജോസ് കെ മാണി കൈക്കലാക്കി.
കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്‌ഥാനം ഉറപ്പിച്ച പിന്നാലെ ജോസിനെ കൂട്ടുപിടിച്ച് എൽഡിഎഫ് 14 സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ തവണ വെറും 8 സീറ്റിലായിരുന്നു എൽഡിഎഫ് വിജയം. ജില്ലാ പഞ്ചായത്തിലേക്ക് പോരാട്ടത്തിന് നേരിട്ടിറങ്ങിയ ജോസ് കെ മാണിക്ക് അഞ്ചിടങ്ങളിൽ നാലിലും വിജയം നേടാനായി.
പൂഞ്ഞാറിലെ ഒറ്റയാൻ പിസി ജോർജിന്റെ വിജയ തുടർച്ചക്ക് ഇത്തവണ മകൻ ഷോൺ ജോർജാണ് അങ്കത്തിന് ഇറങ്ങിയത്. മൂന്ന് മുന്നണികളോടും മൽസരിച്ച് അട്ടിമറി ജയം സ്വന്തമാക്കിയാണ് ഷോൺ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചത്.
ബ്‌ളോക്ക് പഞ്ചായത്തിലും യുഡിഎഫിന് ബ്‌ളോക്കായി ജോസ് കെ മാണി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ എട്ടിടങ്ങളിൽ നേട്ടം കൊയ്‌ത യുഡിഎഫ് ഇത്തവണ ഒരേ ഒരു സീറ്റിലാണ് വിജയിച്ചത്. ബാക്കി പത്ത് സീറ്റുകളും എൽഡിഎഫ് കൊണ്ടുപോയി.
Also Read: കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി
25 വർഷങ്ങൾക്ക് ശേഷം പാലാ നഗരസഭ ചുവപ്പണിഞ്ഞതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിശ്വസിക്കാനാവാത്ത നേട്ടം. നഗരസഭകളിൽ കോട്ടയത്തും ഏറ്റുമാനൂരും ആർക്കും വ്യക്‌തമായ ഭൂരിപക്ഷമില്ല. ചങ്ങനാശേരിയും വൈക്കവും എൽഡിഎഫ് സ്വന്തമാക്കി. മാണി സി കാപ്പൻ ഇടഞ്ഞുനിന്നിട്ടും പാല എൽഡിഎഫ് കൈ പിടിയിൽ ഒതുക്കി.