ലണ്ടൻ: റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് വീടും വാസ സ്‌ഥലവും നഷ്‌ടപ്പെട്ട യുക്രൈൻ അഭയാർഥികൾക്ക് സഹായവുമായി ബ്രിട്ടൺ. ഹോംസ് ഫോർ യുക്രൈൻ എന്ന പദ്ധതിയിലൂടെയാണ് യുക്രൈൻ ജനതയ്‌ക്ക് ബ്രിട്ടൺ സഹായമൊരുക്കുന്നത്. യുദ്ധ പശ്‌ചാത്തലത്തിൽ യുക്രൈനിൽ നിന്നും പലായനം ചെയ്‌ത് ബ്രിട്ടണിൽ എത്തുന്നവർക്കാണ് ഈ പദ്ധതി വഴി സഹായം നൽകുന്നത്.
യുക്രൈനിൽ നിന്നെത്തുന്ന അഭയാർഥികൾക്ക് താമസിക്കാൻ വീടോ മുറിയോ 6 മാസത്തേക്ക് നൽകാൻ സന്നദ്ധരായ ബ്രിട്ടൺ പൗരൻമാർക്ക് പ്രതിമാസം 350 പൗണ്ട് വീതം നൽകുമെന്നാണ് ബ്രിട്ടൺ സർക്കാർ വ്യക്‌തമാക്കുന്നത്. സന്നദ്ധരായ ആളുകൾക്ക് സർക്കാർ നൽകുന്ന വെബ്‌സൈറ്റിലൂടെ താമസസൗകര്യം സംബന്ധിച്ച വിവരങ്ങൾ നൽകാവുന്നതാണ്.
പൊതുജനങ്ങള്‍, ചാരിറ്റിപ്രവര്‍ത്തകര്‍, ബിസിനസുകാര്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ തുടങ്ങിയവർക്കെല്ലാം യുക്രൈൻ ജനതക്ക് ഇത്തരത്തിൽ താമസ സൗകര്യം നൽകാവുന്നതാണ്. യുക്രൈനിലെ സുഹൃത്തുക്കളെ നമ്മള്‍ ബ്രിട്ടീഷ് ജനത പിന്തുണയ്‌ക്കണമെന്നും, അവര്‍ക്ക് സുരക്ഷിതമായ ഭവനമൊരുക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം യുക്രൈനില്‍ നിന്ന് യുദ്ധാനന്തര ഫലമായി പലായനം ചെയ്യുന്നവരുടെ എണ്ണം നാല് ദശലക്ഷമെത്തുമെന്നാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ റിപ്പോര്‍ട്.
Read also: സ്‌കൂൾ വാർഷിക പരീക്ഷ 23 മുതൽ നടക്കും