മൂന്നാർ: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നു. ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയ അഞ്ചു ഏക്കർ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. രാവിലെ ആറുമണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്. സ്‌ഥലത്ത് സർക്കാർ വക ഭൂമിയെന്ന ബോർഡും സ്‌ഥാപിച്ചു.
ഇവിടുത്തെ കെട്ടിടങ്ങളും ഉദ്യോഗസ്‌ഥ സംഘം സീൽ ചെയ്‌തു. മറ്റിടങ്ങളിലെ ഒഴിപ്പിക്കൽ ഇന്നില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. അതേസമയം, ദൗത്യസംഘത്തിന് നേരെ കർഷകരുടെ പ്രതിഷേധം ശക്‌തമായി. വൻകിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കർഷകർക്ക് എരിരേയാണ് കയ്യേറ്റം നടക്കുന്നതെങ്കിൽ അനുവദിക്കാനാകില്ലെന്നാണ് കർഷകരുടെ നിലപാട്.
മൂന്നാറിലെ കയ്യേറ്റ ഭൂമിയിൽ അനധികൃതമായി 50ലധികം വൻകിട കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. സ്‌റ്റോപ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിർമാണം പൂർത്തിയായത്. വൻകിട കമ്പനികൾ മുതൽ രാഷ്‌ട്രീയ പ്രമുഖരുടെ ബന്ധുക്കൾ വരെ പട്ടികയിലുണ്ട്. കളക്‌ടറുടെ പട്ടികയിൽ ഏഴ് റിസോർട്ടുകളാണ് കയ്യേറ്റ ഭൂമിയിൽ അനധികൃതമായി കുത്തിപ്പൊക്കിയത്.
അനവരട്ടി വില്ലേജ്, കെഡിഎച്ച്, പള്ളിവാസൽ, കീഴാന്തൂർ, ചിന്നക്കനാൽ എന്നിവിടങ്ങളിലായി 50ലധികം വൻകിട നിർമാണങ്ങളാണ് ഏക്കർ കണക്കിന് ഭൂമിയിൽ കയ്യേറ്റം നടന്നിരിക്കുന്നത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി മുമ്പ് സ്‌പെഷ്യൽ താലൂക്ക് ഓഫീസ് മൂന്നാറിൽ പ്രവർത്തിച്ചിരുന്നു. ഇത് പിന്നീട് ദേവികുളത്തേക്ക് മാറ്റിയത് പോലും അട്ടിമറിയുടെ ഭാഗമാണെന്ന ആരോപണവും ഉയർന്നിരുന്നു. കളക്‌ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മൂന്നാർ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കർ മാത്രമാണ്. എന്നാൽ, ലിസ്‌റ്റിൽ ഉൾപ്പെടാത്ത നിരവധി കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും മൂന്നാറിലുണ്ടെന്നാണ് റിപ്പോർട്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം