ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യെ കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. അഹങ്കാരികളായ കപടവേഷക്കാരുടെ കൂട്ടമാണ് ‘ഇന്ത്യ’ സഖ്യമെന്ന് പ്രധാനമന്ത്രി വിമർശിച്ചു. ഭൂതകാലത്തിലെ അഴിമതികൾ മറക്കാനാണ് പുതിയ പേരുമായി എത്തിയിരിക്കുന്നത്. നാണക്കേട് കാരണമാണ് യുപിഎ എന്ന പഴയ പേര് ഉപേക്ഷിച്ചതെന്നും പേര് മാറ്റം സഖ്യത്തെ സഹായിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്‌ഥാനിൽ സിക്കാറിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ദിശാബോധമില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു. മുൻ തട്ടിപ്പ് കമ്പനികൾ ചെയ്‌തതുപോലെ കോൺഗ്രസും സഖ്യകക്ഷികളും അവരുടെ പേര് മാറ്റി. ‘ഇന്ത്യ’ എന്ന പേര് നൽകിയത് അവരുടെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനല്ല, മറിച്ചു രാജ്യത്തെ കൊള്ളയടിക്കാനാണ്. രാജ്യത്തെ തകർക്കാൻ ശത്രുക്കൾ സ്വീകരിക്കുന്ന മാർഗത്തിന് സമാനമാണ് പ്രതിപക്ഷത്തിന്റെ വഴികളെന്നും, ‘ഇന്ത്യ’ എന്ന പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ പ്രതിപക്ഷം വിഡ്‌ഢികളാക്കുന്നുവെന്നും മോദി വിമർശിച്ചു.
അതിനിടെ, നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി തിരിച്ചടിച്ചു. തന്റെ പ്രത്യേയ ശാസ്‌ത്രമാണ് മണിപ്പൂരിലെ കലാപത്തിന് കാരണമെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്ന് രാഹുൽ വിമർശിച്ചു. മോദി ആർഎസ്എസിനെ പോലുള്ള ചിലരുടെ മാത്രം പ്രധാനമന്ത്രിയായി നിലകൊളളുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് മോദി മണിപ്പൂരിൽ പോകാത്തതും വിഷയത്തെ കുറിച്ച് പറയാത്തതെന്നും രാഹുൽ വിമർശിച്ചു. അതേസമയം, പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ എംപിമാർ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ മണിപ്പൂർ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Most Read: ഷംസീറിന് നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്‌ഥാനം മോർച്ചറിയിൽ; പി ജയരാജൻ