തലശേരി: നിയമസഭാ സ്‌പീക്കർ എഎൻ ഷംസീറിനെതിരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്‌ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന് സിപിഎം സംസ്‌ഥാന സമിതി അംഗം പി ജയരാജൻ. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന് ആരും വിചാരിക്കണ്ട. ഷംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും, അദ്ദേഹത്തിന് നേരെ വരുന്ന ഏത് നീക്കത്തെയും ജനം പ്രതിരോധിക്കുമെന്നും പി ജയരാജൻ പറഞ്ഞു.
‘സേവ് മണിപ്പൂർ’ എന്ന മുദ്രാവാക്യമുയർത്തി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു എൽഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്‌മ ഉൽഘാടനം ചെയ്യുകയായിരുന്നു പി ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാമ്പ് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉൽഘാടനം ചെയ്‌ത യുവമോർച്ച സംസ്‌ഥാന ജനറൽ സെക്രട്ടറി കെ ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയുമായാണ് പി ജയരാജൻ രംഗത്തെത്തിയത്.
ഷംസീറിനു ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകുമെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഗണപതിയെ അപമാനിച്ചതിൽ മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ചാ നേതാവിന്റെ പ്രഖ്യാപനം. ജൂലൈ 21ന് കുന്നത്തുനാട് ജിവിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്‌പീക്കർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
ശാസ്‌ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്‌റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്‌ഥാപിക്കുകയാണ് ചെയ്യുന്നത്. ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്‌ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read: അവിശ്വാസ പ്രമേയം; പിന്തുണയ്‌ക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും