ന്യൂഡെൽഹി: അറബിക്കടലിൽ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇന്ത്യക്കാർ ഉൾപ്പെടുന്ന ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷന് തുടക്കമിട്ട് ഇന്ത്യൻ നാവികസേന. ചരക്കുകപ്പൽ മോചിപ്പിക്കാനായി ഇന്ത്യൻ നാവികസേന കമാൻഡോകൾ കപ്പലിനുള്ളിൽ കടന്നു. 15 ഇന്ത്യൻ ജീവനക്കാർ അകപ്പെട്ടിരിക്കുന്ന കപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
കപ്പലിന്റെ മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ മറീൻ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിലേക്ക് പ്രവേശിച്ചതായാണ് വിവരം. നാവികസേനാ ആസ്‌ഥാനത്ത് നിന്നാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. കപ്പലിലുള്ള 15 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ നാവിക സേനയുടെ എലൈറ്റ് കമാൻഡോകളായ മാർകോസ് ആണ് ഓപ്പറേഷൻ നടത്തുന്നത്. യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈ ആണ് തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. ഇവിടെ നിന്നാണ് കമാൻഡോകൾ ഹെലികോപ്റ്ററിൽ കപ്പലിലിറങ്ങിയത്. തട്ടിയെടുത്ത കപ്പൽ ഉപേക്ഷിച്ചു പോകാൻ കടൽകൊള്ളക്കാർക്ക് ഇന്ത്യൻ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.
സൊമാലിയൻ തീരത്ത് നിന്ന് 15 ഇന്ത്യക്കാർ അടക്കമുള്ള ലൈബീരിയൻ കപ്പലാണ് ഇന്നലെ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. തട്ടിക്കൊണ്ടുപോയ കപ്പലിനായി തിരച്ചിൽ തുടങ്ങിയതായി ഇന്ത്യൻ നാവികസേന അറിയിച്ചിരുന്നു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടിരുന്നു. ലൈബീരിയൻ പതാക ഘടിപ്പിച്ച എംവി ലില നോർഫോൾക്ക് എന്ന കപ്പലാണ് തട്ടിയെടുത്തത്.
അതേസമയം, നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും ചരക്ക് കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്ക് കപ്പലുകൾക്ക് എതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്‌ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാല് യുദ്ധക്കപ്പലാണ് വിന്യസിച്ചിരുന്നത്.
Most Read| മഥുര ഈദ്ഗാഹ് പള്ളി കൃഷ്‌ണ ജൻമഭൂമിയായി പ്രഖ്യാപിക്കണം; ഹരജി തള്ളി സുപ്രീം കോടതി