മുംബൈ: കോവിഡ് മൂലമുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്പോള്‍ മുതല്‍ പുതിയ ടൈം ടേബിളായിരിക്കും ഉണ്ടാകുക. എല്ലാ വര്‍ഷവും സ്റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തി നഷ്ടത്തിലുള്ളവ നിര്‍ത്താനാണ് റെയില്‍വേയുടെ തീരുമാനം. മുംബൈ ഐ.ഐ.ടിയുടെ സഹായത്തോടെയാകും ടൈംടേബിള്‍ തയ്യാറാക്കുക. നഷ്ടം സംഭവിക്കുന്ന എല്ലാ മേഖലകളിലും മാറ്റമാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
ടിക്കറ്റ് നിരക്ക് കൂടാതെ 1500 കോടിയുടെ വര്‍ധന ലക്ഷ്യം വെച്ചുള്ള നീക്കത്തില്‍ പല ട്രെയിന്‍ സര്‍വീസുകളും ഇല്ലാതാകും. നഷ്ടത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ രാജ്യത്ത് അഞ്ഞൂറിലധികം ട്രെയിനുകള്‍ റദ്ദാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്തലാക്കും, ദീര്‍ഘദൂര ട്രെയിനുകളില്‍ 200 കിലോമീറ്ററിനുള്ളില്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും സ്റ്റോപ്പുകള്‍ ഉണ്ടാകുക. ഇതിലൂടെ രാജ്യത്തെ 10,000 സ്റ്റോപ്പുകള്‍ ഇല്ലാതാകുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൂടാതെ, സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ 15 ശതമാനം ചരക്കുവണ്ടികളുടെ സര്‍വീസുകള്‍ ആരംഭിക്കുവാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. നഷ്ടത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നതോടെ ചരക്കുവണ്ടികളുടെ സര്‍വീസിനുള്ള സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് റെയില്‍വേ കരുതുന്നുണ്ട്. ഇതോടെ ട്രെയിന്‍ സമയങ്ങളില്‍ പുനഃക്രമീകരണങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടുത്തുക മാത്രമാകും റെയില്‍വേ ലക്ഷ്യം വെക്കുക. ഇത് ഗ്രാമീണ മേഖലയിലെ റെയില്‍ ഗതാഗതത്തെ ബാധിക്കുവാന്‍ സാധ്യതയുണ്ട്.
സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ച് റെയില്‍വേ നീങ്ങുമ്പോള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമാകുവാന്‍ സാധ്യതയുണ്ട്. സ്റ്റോപ്പുകളും സര്‍വീസുകളും ഇല്ലാതാകുന്നതാണ് എതിര്‍പ്പിന് കാരണമാകുക. ദീര്‍ഘദൂര ട്രെയിനുകള്‍ക്കു 200 കിലോമീറ്ററിനുളളില്‍ പ്രധാന നഗരങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലുമല്ലാതെ സ്റ്റോപ്പുകള്‍ പാടില്ലെന്ന നിര്‍ദേശമാണ് കേരളത്തില്‍ പ്രധാനമായും എതിര്‍പ്പിന് കാരണമാകുക. ഇതോടെ സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തിയേക്കാം. സ്റ്റോപ്പുകള്‍ കുറക്കുന്ന തീരുമാനം കേരളത്തില്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഡിവിഷന്‍ മുന്‍പു ദക്ഷിണ റെയില്‍വേക്കു കത്തു നല്‍കിയിരുന്നു.