ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ റിപ്പോർട്ടുകൾ വച്ചു നോക്കുമ്പോൾ വരും ദിവസങ്ങളിൽ നിരവധി പേർ വാക്‌സിൻ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
“വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന തത്വത്തിൽ വിശ്വസിക്കുന്നവരാണ് ഇന്ത്യക്കാർ. അതുകൊണ്ട് തന്നെ ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്‌സിൻ മറ്റുള്ള രാജ്യങ്ങൾക്കും നൽകും,” -രാജ്‌നാഥ് സിംഗ് ലഖ്‌നൗവിൽ പറഞ്ഞു.
After seeing the results of COVID19 vaccination today, many more people will turn up to get inoculated. We will export the vaccines to other countries also as India believes in ‘Vasudhaiva Kutumbakam’ (the world is one family): Defence Minister Rajnath Singh in Lucknow pic.twitter.com/jLbH6R4Azd
— ANI UP (@ANINewsUP) January 16, 2021
സ്വന്തം നിലക്ക് ഇന്ത്യ വികസിപ്പിച്ച രണ്ട് വാക്‌സിനുകളുടെ ഔദ്യോഗിക വിതരണത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് വിതരണത്തിന് എത്തിച്ചത്. എന്നാൽ കോവിഷീല്‍ഡിനാണ് മുന്‍ഗണന. വാക്‌സിന്റെ രണ്ട് ഡോസാണ് ഒരാളില്‍ കുത്തിവെക്കുക.
എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്. എയിംസിലെ ശുചീകരണ തൊഴിലാളിയായ മനീഷ് കുമാറിനാണ് കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് രാജ്യത്ത് ആദ്യമായി നല്‍കിയത്. ഇതിന് പിന്നാലെ എയിംസിലെ ഡോക്‌ടറായ രണ്‍ദീപ് ഗുലേറിയയും വാക്‌സിൻ സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ആണ് ഇന്ന് വാക്‌സിൻ വിതരണം ഉൽഘാടനം ചെയ്‌തത്. വാക്‌സിന്‍ വികസിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്‍ത്രജ്‌ഞൻമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
സാധാരണയായി ഒരു വാക്‌സിൻ വികസിപ്പിക്കാൻ വർഷങ്ങൾ ആവശ്യമാണ്. എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഒന്നല്ല രണ്ട് മെയ്‌ഡ് ഇൻ ഇന്ത്യ വാക്‌സിനുകൾ തയ്യാറായിക്കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്‌സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ പുരോഗതിയുടെ കൂടി സൂചനയാണ്. ആദ്യഘട്ട വാക്‌സിനേഷന്റെ ഭാഗമായി രാജ്യത്തെ 3 കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Must Read: മഹാമാരിയെ പിടിച്ചുകെട്ടാൻ ‘വാക്‌സിനേഷൻ’; എന്താണ് യാഥാർഥ്യം ? അറിയേണ്ടതെല്ലാം