ന്യൂ ഡെല്‍ഹി: എറ്റവും ശക്തമായി സ്‍ത്രീ ശാക്തീകരണം നടപ്പാക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് യു.എന്നില്‍ കേന്ദ്ര വനിത ശിശു വികസന വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. യുഎന്നില്‍ നാലാമത് ലോക വനിത കോൺഫറൻസിന്റെ 25-മത് വാര്‍ഷിക വേളയില്‍ സംസാരിക്കുക ആയിരുന്നു കേന്ദ്രമന്ത്രി. കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടികള്‍ മരിച്ചത്തിന്റെ പ്രതിഷേധങ്ങള്‍ രാജ്യമൊട്ടാകെ നടക്കുമ്പോഴാണ് ഈ അവകാശവാദം.
ഇന്ത്യയില്‍ സ്‍ത്രീകളുടെ സമത്വവും ശാക്തീകരണവും രാജ്യത്തിന്റെ വികസ കാഴ്‌ചപ്പാടിന്റെ കേന്ദ്ര ബിന്ദുവാണ്. ഇന്ത്യ ഇപ്പോള്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന എല്ലാ വിഭാഗത്തിന്റെ വളര്‍ച്ചയിലും, താഴെതട്ടില്‍ വരെ വ്യാപിക്കുന്ന പരിഷ്‌കാരങ്ങള്‍ക്കുമാണ് ഊന്നല്‍ നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ മാറ്റങ്ങള്‍ നടക്കുന്നുണ്ട്. സ്‍ത്രീകളെ ഒപ്പം കൂട്ടുന്ന വികസന രീതികള്‍ മാറ്റി അവര്‍ നയിക്കുന്ന വികസന രീതിയിലേക്കാണ് രാജ്യം മാറുന്നത്. മന്ത്രി പ്രസ്‌താവിച്ചു.
ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനത്തിന്റെ എല്ലാ വശങ്ങളിലും ലിംഗ സമത്വവും സ്‍ത്രീ ശാക്തീകരണവും തങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് സ്‌മൃതി ഇറാനി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സ്‍ത്രീ വികസനത്തിന്റെ ഒരു മാതൃകയില്‍ നിന്ന് സ്‍ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് രാജ്യം നീങ്ങിയെന്നും അവര്‍ അവകാശപ്പെട്ടു.
Also Read: ഹത്രസ്; കേസ് ഏറ്റെടുക്കാന്‍ എത്തിയ ‘നിര്‍ഭയ’ അഭിഭാഷകയെയും പോലീസ് തടഞ്ഞു
ഇപ്പോള്‍ രാജ്യം ലിംഗ സമത്വത്തിന് വേണ്ടിയാണ് പ്രധാനമായും പ്രധാന്യം നല്‍കുന്നത്. ഇതിനായി നിരവധി നിയമ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി. ജോലി സ്ഥലത്തെ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, കുട്ടികളെ പീഡിപ്പിക്കല്‍ എന്നിവ തടയാന്‍ രാജ്യം നിയമം ഉണ്ടാക്കി. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ സ്‍ത്രീ സുരക്ഷയില്‍ കൂടി അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്നത് മന്ത്രി പറഞ്ഞു.
രാജ്യത്തെ ലൈംഗിക അതിക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് ഇടയിലാണ് സ്‌മൃതി ഇറാനിയുടെ പ്രസ്‌താവന. യു.പിയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൗനം തുടരുന്ന സ്‌മൃതി ഇറാനിക്ക് എതിരെയും പ്രതിഷേധം ശക്തമാണ്.
Read Also: ‘അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തില്ല’; ഗാന്ധിജിയുടെ വാക്കുകളുമായി രാഹുല്‍