ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ പാർട്ടികൾ. ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
കോവിഡിന്റെ രണ്ടാം തരംഗം ശക്‌തമായി രാജ്യത്ത് അലയടിക്കുന്ന പശ്‌ചാത്തലത്തിലാണ് വൈറസ് പ്രതിരോധത്തിലും അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം ഉയർത്തിയത്.
രാജ്യത്തെ വാക്‌സിന്‍ ക്ഷാമം, മെഡിക്കല്‍ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും ലഭ്യതക്കുറവ് എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഓക്‌സിജൻ ലഭിക്കാതെയും മതിയായ ചികിൽസ ലഭിക്കാതെയും രാജ്യത്ത് ജനങ്ങൾ മരിച്ചുവീഴുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1501 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്.
അതേസമയം പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതെ അവരെ ആക്രമിക്കാന്‍ കേന്ദ്രമന്ത്രിമാരെ നിയോഗിക്കുകയാണ് മോദി സർക്കാർ ചെയ്‌തതെന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. കൂടാതെ കോവിഡ് ചികിൽസക്കുള്ള എല്ലാ മെഡിക്കല്‍ ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും വാക്‌സിനേഷന്‍ പ്രായപരിധി 25 ആക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമരശനമാണ് ഉന്നയിച്ചത്. രാജ്യം ഇപ്പോൾ നേരിടുന്ന ദുരിതത്തിന്റെ പൂര്‍ണ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ആരോപിച്ച യെച്ചൂരി കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനകാലത്ത് തുടങ്ങിയ പിഎം കെയറിലൂടെ സമാഹരിച്ച കോടികള്‍ എവിടെയെന്നും ചോദിച്ചു.
മാത്രവുമല്ല യുപി, ഗുജറാത്ത് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ കോവിഡ് മേല്‍നോട്ട സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തില്‍ ദുരിതത്തിലായ സാധാരണക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കൂടാതെ ജനാധിപത്യപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് പറഞ്ഞ യെച്ചൂരി ജനങ്ങൾക്കു 7500 രൂപ പ്രതിമാസം നല്‍കണമെന്നും അഭ്യർഥിച്ചു.
ഇതിന് പുറമെ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കണമെന്നും തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വ്യാപകമാക്കാനും അദ്ദേഹം ആവശ്യപ്പട്ടു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു.വെന്ന് പറഞ്ഞ സീതാറാം യെച്ചൂരി പൊതുആരോഗ്യ സംവിധാനത്തിന് ഇന്ത്യക്കാര്‍ കേഴുകയാണെന്നും പറഞ്ഞു.
Read Also: ശബരിമലയിലേതു പോലെ മടിച്ചു നിൽക്കരുത്, തൃശൂർ പൂരം ഒഴിവാക്കണം; സർക്കാരിനോട് എൻഎസ് മാധവൻ